തലമുറകൾക്ക് പ്രിയങ്കരനായ നായകനും സുന്ദരനുമായ ദിലീപ്കുമാറിൽ ഞാൻ കണ്ട വലിയ ഒരു പ്രത്യേകത അദ്ദേഹത്തിന്റെ വസ്ത്രധാരണ രീതി ഒരുകാലത്തും പഴയതായിരുന്നില്ലെന്നതാണ്. അന്നും ഇന്നും അന്തസായി വസ്ത്രം ധരിച്ചേ അദ്ദേഹത്തെ കാണാൻ കഴിയുമായിരുന്നുള്ളു.ഏറ്റവും ലേറ്റസ്റ്റായ ശൈലി അദ്ദേഹം വസ്ത്രധാരണത്തിൽ പുലർത്തിയിരുന്നു.എല്ലാ ജനറേഷനുകളും അദ്ദേഹത്തെ ആരാധിച്ചു.നല്ലനടനെന്ന നിലയിലും ,ജന്റിൽമാനെന്ന നിലയിലും സുന്ദരനെന്ന നിലയിലും തലമുറകളുടെ ആരാധനാ പാത്രമായിരുന്നു ദിലീപ്കുമാർ.എന്റെ അമ്മയൊക്കെ ദിലീപ്കുമാറിന്റെ വലിയ ഫാനായിരുന്നു.എന്റെ അനുജത്തിക്ക് മധുമതി എന്ന പേരിട്ടതുതന്നെ ദിലീപ്കുമാറിന്റെ മധുമതി എന്ന ചിത്രം കണ്ടിട്ടായിരുന്നുവെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.
തമിഴ് ചിത്രമായ തേവർമകൻ വിരാസത്ത് എന്ന പേരിൽ ഞാൻ ഹിന്ദിയിൽ എടുക്കുമ്പോഴാണ് ആദ്യമായി അദ്ദേഹവുമായി അടുത്തിടപഴകുന്നത്. അന്ന് അത് എഴുതിക്കൊണ്ടിരുന്ന ജാവേദ് അക്തറും ഒരുമിച്ചാണ് ദിലീപ്കുമാറിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിൽ പോയത്. തേവർമകനിൽ ശിവാജിഗണേശൻ അവതരിപ്പിച്ച കഥാപാത്രത്തെ അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം.എന്നാൽ ആ കഥാപാത്രം ഇന്റർവെൽ ആകുമ്പോഴേക്കും മരിച്ചുപോകുന്നുവെന്നത് അദ്ദേഹത്തിന് ഒരു പ്രയാസമായിരുന്നു.മുഴുവൻ സമയ കഥാപാത്രമായി ആ റോൾ മാറ്റാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.തേവർമകൻ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ വരുത്തുന്ന മാറ്റങ്ങളും പറഞ്ഞുകൊടുത്തു. നാലു ദിവസം തുടർച്ചയായി അദ്ദേഹത്തിന്റെ വീട്ടിൽ പോയായിരുന്നു ചർച്ച.രാവിലെ മുതൽ വൈകുന്നേരം വരെ സംസാരിച്ചിരിക്കുമായിരുന്നു. അവസാനം ഈ സിനിമയിൽ നിന്ന് ഒഴിവാകുകയാണെന്നും പ്രിയൻ അടുത്തൊരു ചിത്രമെടുക്കുമ്പോൾ തന്നെ വന്നുകാണണമെന്നും തനിക്കു പറ്റിയ വേഷമുണ്ടെങ്കിൽ ഉറപ്പായും അഭിനയിക്കാമെന്ന് വാക്കും നൽകി.ഈ നാലു ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല. അദ്ദേഹത്തിന്റെ വീട്ടിൽ ദക്ഷിണേന്ത്യൻ ,ഉത്തരേന്ത്യൻ തുടങ്ങി വിവിധ ഭക്ഷണങ്ങൾ പാചകം ചെയ്യുന്ന പാചകക്കാരുണ്ട്.നമ്മുടെ ഇഷ്ടം ചോദിച്ചാണ് ഭക്ഷണം നൽകുന്നത്.നല്ല സുഹൃത്തിനെപ്പോലെയാണ് പെരുമാറുന്നത്.അതിനുശേഷം വന്ന പിറന്നാളിന് എന്നെ ഓർത്തുവച്ച് അദ്ദേഹം വിളിച്ചു.അന്ന് ഞാൻ പോയിരുന്നു.അവിടെവച്ച് കൗമുദിയുടെ ഫോട്ടോഗ്രാഫർ എടുത്ത ചിത്രമാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഓർമ്മകൾ മാഞ്ഞുതുടങ്ങിയശേഷം ഞാൻ കണ്ടിട്ടില്ല. മുംബൈയിലെ ചലച്ചിത്ര ഫ്രറ്റേണിറ്റി ദിലീപ് കുമാറിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് മുമ്പ് സമർപ്പിച്ച നിവേദനത്തിൽ ഞാനും ഒപ്പിട്ടിരുന്നു. ആ വലിയ നടന് സുന്ദരനായ മനുഷ്യന് എന്റെ ആദരാഞ്ജലികൾ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |