കൊച്ചി: എഴുത്തുകാരൻ എൻ.എസ്. മാധവന്റെ എതിർപ്പിനെ തുടർന്ന് ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് രജിസ്റ്റർ ചെയ്തു നൽകേണ്ടതില്ലെന്ന ഫിലിം ചേംബറിന്റെ തീരുമാനത്തിനെതിരെ അണിയറപ്രവർത്തകർ നിയമനടപടിക്ക്. സിനിമയുടെ പേര് മാറ്റില്ലെന്ന നിലപാടിലാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഹേമന്ത് ജി. നായർ.
ഹിഗ്വിറ്റ എന്ന തന്റെ കഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതിൽ എൻ.എസ്. മാധവൻ പ്രതിഷേധിച്ചിരുന്നു. ചേംബർ തീരുമാനത്തെ മാധവൻ അഭിനന്ദിക്കുകയും ചെയ്തു.
2019ൽ ആരംഭിച്ച സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയശേഷം പേരുമാറ്റാൻ കഴിയില്ലെന്ന് ഹേമന്ത് ജി. നായർ പറഞ്ഞു. ഹിഗ്വിറ്റ എന്ന പേര് രജിസ്റ്റർ ചെയ്യില്ലെന്ന് ചേംബർ അറിയിച്ചിട്ടില്ല. നിർമ്മാതാവ് ഉൾപ്പെടെയുള്ളവരുടെ വിശദീകരണം ചോദിച്ചിട്ടില്ല. ചേംബറുമായി ബന്ധപ്പെട്ടശേഷം നിയമവിദഗ്ദ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കും. 2019ൽ പേര് പ്രഖ്യാപിച്ചതാണ്. കൊവിഡ് മൂലം വൈകിയ സിനിമ 22ന് റിലീസ് നിശ്ചയിച്ചപ്പോഴാണ് വിവാദമെന്ന് അദ്ദേഹം പറഞ്ഞു.
പ്രശസ്ത കൊളംബിയൻ ഫുട്ബാൾ ഗോൾ കീപ്പറായിരുന്നു ഹിഗ്വിറ്റ.
സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷം അഭിനയിക്കുന്ന സിനിമ രാഷ്ട്രീയമാണ് പറയുന്നത്. തന്റെ പാർട്ടിയെ രക്ഷിക്കാൻ നേതാവ് സ്വീകരിക്കുന്ന അടവുകളാണ് ഇതിവൃത്തം. കളിക്കളത്തിലെ ഗോളിയെപ്പോലെ നേതാവ് പെരുമാറുന്നത് അടിസ്ഥാനമാക്കിയാണ് സിനിമക്ക് ഹിഗ്വിറ്റ എന്ന പേര് നൽകിയതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |