അരനൂറ്റാണ്ട് പിന്നിടുന്ന ചലച്ചിത്ര യാത്രയിൽ സംവിധായകൻ കെ.പി കുമാരന് ജെ.സി ഡാനിയേൽ പുരസ്കാരം
മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി കുമാരന്. അതിഥി മുതൽ ഗ്രാമവൃക്ഷത്തിലെ കുയിൽ വരെ ആണ് കെ.പി കുമാരന്റെ സംവിധാനയാത്രയിൽ പിറന്ന ചിത്രങ്ങൾ. ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പുരസ്കാരം ആശാന് സമർപ്പിക്കുന്നുവെന്നും കെ പി കുമാരൻ പറഞ്ഞു. മലയാള സിനിമയിൽ നവീന ഭാവുകത്വത്തിന് തുടക്കം കുറിച്ച ചലച്ചിത്രകാരൻമാരിൽ ഒരാളാണ് കെ.പി.കുമാരൻ.അടൂരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. അതിഥി, തോറ്റം, രുഗ്മിണി, നേരം പുലരുമ്പോൾ ആകാശ ഗോപുരം തുടങ്ങി പത്തിലധികം ചിത്രങ്ങൾ മാത്രമാണ് അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ നിന്നും പിറവിയെടുത്തത്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം പത്തായക്കുന്ന് സ്വദേശിയായ കുമാരൻ തിരുവനന്തപുരത്ത് വട്ടിയൂർക്കാവിലാണ് താമസിക്കുന്നത്. പ്രായം 82 കഴിഞ്ഞെങ്കിലും മനസിൽ നിറയെ ഇനിയും ഒരു പാട് സിനിമകളുണ്ട്. എങ്കിലും ഇനി ആ വഴിക്ക് പോകാൻ അദ്ദേഹം തയ്യാറല്ല. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം പുറത്തിറങ്ങുന്ന ഗ്രാമവൃക്ഷത്തിലെ കുയിൽ തന്റെ അവസാനത്തെ സിനിമയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കെ.പി കുമാരൻ സംസാരിച്ചപ്പോൾ.
''ഇനി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു . പണമോ പ്രശസ്തിയോ ഒന്നും പ്രതീക്ഷിച്ചല്ല ഞാനടങ്ങുന്ന തലമുറ അര നൂറ്റാണ്ട് മുമ്പ് സിനിമയിലേക്കിറങ്ങിയത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്ന ഉദ്ദേശം മാത്രമാണ് അന്നുണ്ടായിരുന്നത്. അങ്ങനെ കുറച്ച് നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. 82-ാം വയസിലും സിനിമയോട് അടങ്ങാത്ത അഭിനിവേശമുണ്ട്. അതുകൊണ്ട് ലോകം ആദരിക്കുന്ന മഹാകവിയായ കുമാരനാശാന്റെ ജീവിതം സിനിമയാക്കാൻ ഇറങ്ങിത്തിരിച്ചത്.കുമാരൻ എന്ന സിനിമാക്കാരനെ പുതുതലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്ക് അത്ര പരിചയം കാണില്ല.അതുകൊണ്ടു തന്നെ സിനിമയുമായി ഇറങ്ങുമ്പോൾ എത്ര പേർ സഹകരിക്കുമെന്ന് എനിക്ക് തന്നെ നല്ല നിശ്ചയമുണ്ടായിരുന്നു. എങ്കിലും ഞാൻ പിറകോട്ട് പോയില്ല. വർഷങ്ങൾക്ക് മുമ്പ് മനസിൽ ആഗ്രഹിച്ചതാണ്. കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്നത്.
കുടുംബത്തിന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഇതിനായി ചെലവഴിച്ചു. തികയാതെ വന്നപ്പോൾ ഭാര്യയുടെ പെൻഷൻ നിക്ഷേപവും ഇതിലേക്ക് വകമാറ്റി. മക്കളെ കൊണ്ട് വായ്പയും എടുപ്പിച്ചു. എല്ലാം കൂടി ചേർത്താണ് ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രം പൂർത്തിയാക്കിയത്. ഇത് എന്റെ മാസ്റ്റർപീസ് സിനിമയായിരിക്കും.കുമാരനാശാന്റെ കാവ്യജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കാവ്യം.
പ്രമുഖ കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീവത്സൻ ജെ. മേനോൻ ആണ് കുമാരനാശനായി വേഷമിടുന്നത്. സിനിമയുടെ സംഗീത സംവിധാനവും ഇദ്ദേഹം തന്നെ. കവിതകളും ആലപിച്ചിട്ടുണ്ട്.ഭാര്യ ഭാനുമതിയെ അവതരിപ്പിക്കുന്നത് ഗാർഗി ആനന്ദ്.'' കെ.പി കുമാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |