SignIn
Kerala Kaumudi Online
Saturday, 27 April 2024 6.44 AM IST

അറുപതാം വയസിൽ സിനിമാ നടനായ പടന്നയിൽ

kts

തൃപ്പൂണിത്തുറ കൊച്ചുപടന്നയിൽ തായ് മകൻ സുബ്രഹ്മണ്യന് കെ.ടി.എസ് പടന്നയിലെന്ന പേരിട്ടത് സ്കൂളിലെ അദ്ധ്യാപകനായിരുന്ന കുര്യൻ മാഷാണ്. ക്ളാസിൽ വേറെയും നാലഞ്ച് സുബ്രഹ്മണ്യന്മാരുണ്ടായിരുന്നതിനാലാണ് പെട്ടെന്ന് തിരിച്ചറിയാൻ കുര്യൻ മാഷ് തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയെ ആ ചുരുക്കപ്പേരിൽ വിളിച്ചത്.ഇരുപതാം വയസിൽ അംബേദ്‌കർ ചർക്ക ക്ളാസിൽ നൂൽ നൂൽപ്പ് ജോലി ചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹ ദല്ലാൾ എന്ന നാടകത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് കെ.ടി.എസ് പടന്നയിൽ അഭിനയരംഗത്ത് ഹരിശ്രീ കുറിക്കുന്നത്. തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ തുടങ്ങിയ നാടക സമിതികളിലെല്ലാം സജീവമായിരുന്ന കെ.ടി.എസ് പടന്നയിലിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരമുൾപ്പെടെ ലഭിച്ചിട്ടുണ്ട്.രാജസേനൻ സംവിധാനം ചെയ്ത അനിയൻബാവ ചേട്ടൻ ബാവയിലൂടെ അറുപതാം വയസിലാണ് പടന്നയിലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയും കൊണ്ട് ആദ്യ സിനിമയിലൂടെത്തന്നെ പടന്നയിൽ പ്രേക്ഷകരുടെ പ്രിയങ്കരനായി.കല ഒരിക്കലും താനൊരു ജീവിതമാർഗമായി കണ്ടിട്ടില്ലെന്ന് കെ.ടി.എസ് പടന്നയിൽ പറഞ്ഞിട്ടുണ്ട്. നാടകവുമായി നടക്കുമ്പോഴും പിന്നീട് സിനിമയിലെത്തിയപ്പോഴും അദ്ദേഹം ജീവിതമാർഗമായി കണ്ടിരുന്നത് തൃപ്പൂണിത്തുറയ്ക്കടുത്തുള്ള തന്റെ കൊച്ച് മാടക്കടയായിരുന്നു. താരപരിവേഷം ഒട്ടുമില്ലാതെ അവിടെ പടന്നയിൽ മുറുക്കാനും ബീഡിയും സിഗരറ്റും വിറ്റു. നാരങ്ങാവെള്ളമുണ്ടാക്കി. മിഠായിയും മധുരപലഹാരങ്ങളും വിറ്റു.

കലയെ ആശ്രയിച്ച് മാത്രം ജീവിക്കാത്തത് കൊണ്ടാണ് താൻ രക്ഷപ്പെട്ടുപോയതെന്ന് എല്ലാ അഭിമുഖങ്ങളിലും പറയുമായിരുന്നു പടന്നയിൽ. ആരെക്കുറിച്ചും അദ്ദേഹം പരാതി പറഞ്ഞില്ല. അഭിനയിക്കാൻ അവസരം ചോദിച്ച് ആരുടെയടുക്കലും പോയില്ല. തേടിവന്ന വേഷങ്ങൾ സന്തോഷത്തോടെ ചെയ്തു. കിട്ടുന്ന പ്രതിഫലം സന്തോഷത്തോടെ സ്വീകരിച്ചു.

അമ്പതു വർഷത്തോളം നാടകത്തിലഭിനയിച്ച പടന്നയിലിനെ സിനിമയിൽ തേടിവന്നതിലേറെയും ഹാസ്യവേഷങ്ങളായിരുന്നു. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിൽ നായകതുല്യമായ വേഷവും അവതരിപ്പിച്ചു.

സിനിമയിലേക്ക് വിളി വരുമ്പോൾ പോകാൻ തയ്യാറായി ജുബ്ബയും മുണ്ടും അടങ്ങിയ ഒരു പെട്ടി പടന്നയിൽ എന്നും തന്റെ കടയിൽ സൂക്ഷിച്ചിരുന്നു. ഇനി ഒരു വിളിയും വരാനില്ല. വിളി കേൾക്കാത്ത ലോകത്തേക്ക് ആ നല്ല നടൻ, മനുഷ്യൻ നടന്നകന്ന് പോയി.രമണിയാണ് പടന്നയലിന്റെ ഭാര്യ. മക്കൾ : സ്വപ്നയും സന്നനും സാൽജനും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KTS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.