95-ാമത് ഓസ്കാർ വേദിയിൽ ഇരട്ട നേട്ടം കൊയ്തു ഇന്ത്യ തിളങ്ങി. ആർ.ആർ. ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി പുതു ചരിത്രം കുറിച്ചു. മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രവിഭാഗത്തിൽ ദ് എലിഫെന്റ് വിസ്പറേഴ്സ് പുരസ്കാരം നേടി. ചരിത്രത്തിലാദ്യമായാണ് ഓസ്കാറിൽ ഇന്ത്യ ഇരട്ടി നേട്ടം കൊയ്യുന്നത്. 14 വർഷങ്ങൾക്കുശേഷം പുരസ്കാരങ്ങൾ ഇന്ത്യയിലേക്ക് എത്തിയതിന്റെ ആഹ്ളാദത്തിലാണ് ചലച്ചിത്ര പ്രേമികൾ.രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിൽ എം.എം. കീരവാണി സംഗീത സംവിധാനം നിർവഹിച്ച നാട്ടു നാട്ടു ഗാനത്തിന് വരികൾ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
എ.ആർ. റഹ്മാൻ - ഗുൽസാർ (2008, സ്ളം ഡോഗ് മില്യണയർ) ജോഡിയുടെ നേട്ടത്തിനു ശേഷം ഇതാദ്യമായി മികച്ച ഒറിജിനൽ സോങിനുള്ള പുരസ്കാരം ഇന്ത്യയിലേക്ക് എത്തി എന്നതാണ് മറ്രൊരു പ്രത്യേകത.മാത്രമല്ല, ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിന് ലഭിച്ചു എന്ന പ്രത്യേകതയും. കാലഭൈരവ, രാഹുൽ സിപ്ളിഗുഞ്ജ് എന്നിവർ ചേർന്നാണ് ആലപിച്ചത്. അവാർഡ് പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച രാജമൗലി ആർത്തു വിളിച്ചു ഭാര്യ രമയെ ആലിംഗനം ചെയ്തു. ചിത്രത്തിലെ നായകൻമാരായ രാംചരൺ തേജയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ജൂനിയർ എൻ.ടിആർ സന്തോഷം പ്രകടിപ്പിച്ചത്. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വേദിക്കരികിലേക്ക് നടന്ന രാജമൗലിയെയും സംഘത്തെയും എഴുന്നേറ്റുനിന്ന് കൈയടിച്ചുകൊണ്ടാണ് കാഴ്ചക്കാർ അഭിനന്ദിച്ചത്. ഈ നിമിഷത്തിന്റെ വീഡിയോ ഉടൻ വൈറലാവുകയും ചെയ്തു.
രാജമൗലിയുടെ ദീർഘവീക്ഷണം തന്നെയാണ് ആർ ആർ ആറിന്റെ ഈ വിഖ്യാത നേട്ടത്തിനു പിന്നിൽ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയിൽ പോലും ആർ.ആർ. ആർ പരിഗണിക്കപ്പെട്ടിരുന്നില്ല. ഗുജറാത്തി ചിത്രം ചെല്ലോ ഷോ ആണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ വിദേശ രാജ്യങ്ങളിൽ ആർ.ആർ.ആറിനു കിട്ടിയ വലിയ ജനപിന്തുണയാണ് ഓസ്കാറിലേക്ക് മത്സരിക്കാൻ രാജമൗലിക്കു ധൈര്യം നൽകിയത്.450 കോടി ബഡ്ജറ്റിൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം .(ആർ. ആർ.ആർ) രാംചരണും ജൂനിയർ എൻ.ടിആറും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. കഴിഞ്ഞ വർഷം മാർച്ച് 25ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസ് റെക്കാഡുകൾ തൂത്തുവാരി. 1150 കോടിയാണ് ചിത്രം നേടിയത്.ഈ വർഷം മാർച്ചിൽ ഇതാ, ഒാസ്കാർ തിളക്കം.
മുതുമലയിലേക്ക് രഘു കൊണ്ടു വന്ന ഒാസ്കാർ
കൂട്ടം തെറ്റിയ ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ബൊമ്മനും ബെല്ലയും അവരുടെ ഓമനയായ രഘു എന്ന കുട്ടി ആനയുടെയും കഥ പറയുന്ന ദ് എലിഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടിയതിൽ ഇന്ത്യയ്ക്ക് ആഹ്ളാദിക്കാം. ഗോത്രവർഗക്കാരായ ബൊമ്മനും ബെല്ലയും ഇവർ വളർത്തുന്ന ആനക്കുട്ടികളുമാണ് കാർത്തികി ഗോൺസാൽവെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. തമിഴ്നാട് മുതുമല ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആന സംരക്ഷണ കേന്ദ്രത്തിന്റെയും മനോഹാരിത നിറ ഞ്ഞുനിൽക്കുന്നതാണ് ഫ്രെയിമുകൾ. സ്വന്തം മക്കളെപ്പോലെയാണ് ബെല്ലയും ബൊമ്മനും കുട്ടിയാനകളെ സംരക്ഷിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ആന സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് മുതുലമലയിലെ തേപ്പക്കാട്.ഇവരുടെ കഥ വെറും 41 മിനിട്ടിൽ മനോഹരമായി കാർത്തികി ഗോൺസാൽവെസിന് പറയാൻ സാധിച്ചു.ഹാലൗട്ട്, ഹൗഡു യു മെഷർ എ ഇയർ തുടങ്ങിയ ലോകപ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ദ് എലിഫന്റ് വിസ്പറേഴ്സ് ഈ നേട്ടം കൈവരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |