സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട പരാതിയിൽ നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും അടുത്തിടെയായി വാർത്തകളിൽ നിറയുകയാണ്. ഇതിനിടെ കൃഷ്ണകുമാറിന്റെ പിറന്നാൾ ദിനത്തിൽ മൂത്തമകളും നടിയുമായ അഹാന കൃഷ്ണ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
'ഇപ്പോൾ മലയാളികൾ അച്ഛന് നൽകുന്ന സ്‌നേഹം അദ്ദേഹം അർഹിക്കുന്നതാണ്. അച്ഛനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ എനിക്കറിയില്ല. അണ്ടർഗ്രൗണ്ടിലൂടെ കാര്യങ്ങൾ ചെയ്ത് സ്‌നേഹം കാണിക്കാനെ എനിക്കറിയൂ. അച്ഛന് വേണ്ട കാര്യങ്ങൾ ഞാൻ എങ്ങനെയും എത്തിച്ചുകൊടുക്കും. അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന ഒരു കാര്യമുണ്ട്. പണ്ട് എനിക്ക് കണ്ണ് കാണില്ലായിരുന്നു. പവറുള്ള ഗ്ളാസാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ 15-16 വയസുള്ളപ്പോൾ തന്നെ കണ്ണിന് ലാസിക് സർജറി ചെയ്യാൻ ഞാനാഗ്രഹിച്ചിരുന്നു.
അങ്ങനെ സർജറി ചെയ്യാനുള്ള പ്രായമെത്തിയപ്പോൾ തിരുനെൽവേലിയിലെ ഒരു ആശുപത്രിയിൽ പോയി. അച്ഛനാണ് എനിക്കൊപ്പം വന്നത്. അമ്മയ്ക്ക് ലേസർ എന്നൊക്കെ കേട്ടാൽ ഭയമാണ്. അച്ഛനും അമ്മയും നല്ല കാഴ്‌ചശക്തിയുള്ളവരാണ്. അതുകൊണ്ടുതന്നെ മകൾക്ക് കാഴ്‌ച ഇല്ലെന്നത് അവരെ വിഷമിപ്പിച്ചിരുന്നു.
ചെക്കപ്പ് ചെയ്തുകഴിഞ്ഞാലേ സർജറി ചെയ്യാൻ പറ്റുമോയെന്ന് പറയാൻ കഴിയൂവെന്ന് ഡോക്‌ടർമാർ പറഞ്ഞിരുന്നു. അങ്ങനെ ചെക്കപ്പ് കഴിഞ്ഞു. അന്ന് അതിനായി ഒരു ലക്ഷം രൂപ തന്ന് സഹായിച്ചത് അച്ഛന്റെ ഒരു സുഹൃത്താണ്. അത്രയും പണത്തിനുള്ള സാഹചര്യം അന്ന് ഞങ്ങൾക്കില്ലായിരുന്നു. ഞാനും അച്ഛനും വളരെ പ്രതീക്ഷയിലായിരുന്നു. എന്നാൽ ചെക്കപ്പ് കഴിഞ്ഞപ്പോൾ വളരെ ഡെയ്‌ഞ്ചർ ആണെന്നും അപ്പോഴത്തെ ടെക്‌നോളജി ഉപയോഗിച്ച് സർജറി നടത്താൻ പറ്റില്ലെന്നും ഡോക്‌ടർ പറഞ്ഞു. അത് കേട്ടതോടെ എനിക്ക് ആകെ ഷോക്കായി. പൊതുവെ എല്ലാ പ്രശ്‌നങ്ങളെയും നേരിടുന്ന അച്ഛൻ തകർന്ന് തരിപ്പണമായി നിൽക്കുന്നത് അന്ന് ഞാൻ കണ്ടു. മാത്രമല്ല, എനിക്ക് കൊടുക്കാൻ പറ്റുന്ന എന്തെങ്കിലും ആയിരുന്നെങ്കിൽ ഞാൻ കൊടുക്കുമായിരുന്നുവെന്നും അച്ഛൻ പറഞ്ഞു. അതു കേട്ടപ്പോഴാണ് എന്റെ സങ്കടം മാറിയത്. ഭൂമിയിൽ അങ്ങനെയൊരു വാക്ക് നമ്മുടെ മാതാപിതാക്കൾ അല്ലാതെ മറ്റൊരും പറയില്ല'- എന്നായിരുന്നു അഹാന കൃഷ്‌ണ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |