സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാൾസെൻ എന്നിവർക്കുശേഷം ബംഗാളി സിനിമ
കാഴ്ചവച്ച ഏറ്റവും മികച്ച സംവിധായകനായിരുന്നു ബുദ്ധദേബ്
ദാദ എന്നാണ് അദ്ദേഹത്തെ അടുപ്പമുള്ളവർ വിളിച്ചിരുന്നത്. ചിലപ്പോൾ ബുദ്ധയെന്നും. വലിയ സംവിധായകനും കവിയുമായിരുന്നു.എന്നാൽ അതിലുമൊക്കെ വലിയ മനുഷ്യനായിരുന്നു.മനുഷ്യരോട് പെരുമാറുമ്പോൾ വലിപ്പച്ചെറുപ്പം കാണിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ ഭാര്യ സോഹിനിയും അതുപോലെയായിരുന്നു.2015 ലായിരുന്നു അവർ തമ്മിലുള്ള വിവാഹം .പ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും അവർ തമ്മിലുള്ള അടുപ്പവും സ്നേഹവും പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല.
മികച്ച ചിത്രത്തിനുള്ള അഞ്ച് ദേശീയ അവാർഡുകൾ, സംവിധായകനുള്ള രണ്ട് ദേശീയ അവാർഡുകൾ, മൂന്നുതവണ മികച്ച ബംഗാളി ചിത്രത്തിനുള്ള ദേശീയ അവാർഡ്, വെനീസ്, ബെർലിൻ, ലൊക്കാർണോ, കാർലോവാരി തുടങ്ങി അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലെല്ലാം പുരസ്കാരം. കവിയും ബംഗാളി ചലച്ചിത്ര സംവിധായകനുമായ ബുദ്ധദേബ് ദാസ് ഗുപ്തയ്ക്ക് വിശേഷണങ്ങൾ ആവശ്യമില്ല. സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാൾസെൻ എന്നിവർക്കുശേഷം ബംഗാളി സിനിമ കാഴ്ചവച്ച ഏറ്റവും മികച്ച സംവിധായകനാണ് ബുദ്ധദേബ്. ഏറ്റവുമൊടുവിൽ കേരളത്തിൽ വന്നപ്പോൾ നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ.
കേരളത്തിൽ സിനിമ ചിത്രീകരിക്കാൻ ആഗ്രഹിച്ചിരുന്നോ?
തീർച്ചയായും. തിരക്കഥ എഴുതിയിരുന്നു, ആര്യാടൻ ഷൗക്കത്തായിരുന്നു ആ നിർമ്മാതാവ്. ഞങ്ങൾ മൂന്ന് തവണ ഒരുമിച്ചിരുന്നു. പക്ഷേ നടന്നില്ല. മലയാളത്തിൽ ഒരു പടം നിർമ്മിക്കാനുള്ള പണം എന്റെ കൈയിലില്ല. ഉണ്ടായിരുന്നെങ്കിൽ ഞാനത് ചെയ്തേനെ. എന്റെ പ്രിയ സുഹൃത്ത് അരവിന്ദന്റെ നാട്ടിൽ ഒരു സിനിമ എടുക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. കേരളം സൃഷ്ടിച്ച ഏറ്റവും വലിയ ചലച്ചിത്രകാരൻ അരവിന്ദനാണ്.
അപ്പോൾ അടൂരോ?
അടൂർ നല്ല സംവിധായകനാണ്. അദ്ദേഹത്തിന്റെ എലിപ്പത്തായം മികച്ച കലാ സൃഷ്ടിയാണ്. പക്ഷേ ഒരിക്കലും എലിപ്പത്തായത്തിന് അപ്പുറത്തേക്ക് പോകാൻ അടൂരിന് കഴിഞ്ഞിട്ടില്ല. അടൂരിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. മറ്റു ചിത്രങ്ങളെല്ലാം എലിപ്പത്തായവുമായി നോക്കിയാൽ നിലവാരത്തിൽ വളരെ വളരെ താഴെയാണ്.
മുഖാമുഖം എന്ന സിനിമ കാലാതിവർത്തിയായിരുന്നില്ലേ?
അതിൽ കമ്മ്യൂണിസത്തിന്റെ പതനം പോലും മുൻകൂട്ടിക്കണ്ടിരുന്നു?
പ്രവചനം ഒരു സംവിധായകന്റെ ജോലിയല്ല. ആ സിനിമയിൽ അങ്ങനെ പറയുന്നു എന്നതുകൊണ്ട് അത് മഹത്തായ സിനിമ ആകണമെന്നില്ല. ഞാൻ പറഞ്ഞല്ലോ എലിപ്പത്തായം വളരെ മികച്ച സിനിമയാണ്. മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി ആ ചിത്രത്തെ വിശേഷിപ്പിക്കാം.
പക്ഷേ ആ സിനിമയുടെ നിലവാരത്തെ മറികടക്കുന്നൊരു ചിത്രം ചെയ്യാൻ അടൂരിന് കഴിഞ്ഞിട്ടില്ല.
മലയാളത്തിന്, അതിലൂടെ ഇന്ത്യൻ സിനിമയ്ക്ക് വലിയ അംഗീകാരങ്ങൾ നേടിക്കൊടുത്ത
മലയാളത്തിന്റെ പ്രിയ സംവിധായകനാണ് അരവിന്ദനെപ്പോലെ അടൂരും. അനന്തരം, കൊടിയേറ്റം
തുടങ്ങി മികച്ച ചിത്രങ്ങൾ അടൂർ എടുത്തില്ലേ?
എന്റെ അഭിപ്രായം ഞാൻ പറഞ്ഞുകഴിഞ്ഞു. അവാർഡുകൾ വാരിക്കൂട്ടിയ ഒരുപാട് സംവിധായകർ നമ്മുടെ നാട്ടിലുണ്ട്. എന്റെ കാര്യമെടുത്താൽ റേയ്ക്ക് ശേഷം അത്രയും ദേശീയ,അന്തർദേശീയ അംഗീകാരങ്ങൾ നേടിയ മറ്റൊരു സംവിധായകനില്ലെന്ന് പറയാം So What ? അതുകൊണ്ടെന്ത് കാര്യം? എന്റെ ഏറ്റവും മികച്ച ചിത്രം ഇനി എടുക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് ഞാൻ കരുതുന്നത്. ഞാൻ അതിനുവേണ്ടി കാത്തിരിക്കുകയാണ്. ബഹുമതികളുടെ പേരിൽ താൻ എല്ലാം നേടി, ഇനി വിശ്രമിക്കുകയും ആനന്ദിക്കുകയും ചെയ്യാം എന്ന് കരുതുന്നവരോട് എനിക്ക്
പുച്ഛമാണ്. നിങ്ങൾക്ക് അറിയാമല്ലോ എനിക്ക് എത്രമാത്രം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന്. അവാർഡുകൾ അല്ല ഒരു സംവിധായകനെ വിലയിരുത്താനുള്ള മാനദണ്ഡം. അവാർഡുകൾ അല്ല സംവിധായകനെ മികച്ചതാക്കുന്നത്, സിനിമകളാണ്. ഋത്വിക് ഘട്ടകിന് എത്ര അവാർഡ് കിട്ടി? എനിക്ക് തോന്നുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രത്തിനാണ് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ് പോലും കിട്ടിയത്. ഇന്ന് ലോക സിനിമയിലെ തന്നെ വലിയ പേരുകളിലൊന്നാണ് ഘട്ടക്. ചിലപ്പോഴൊക്കെ റേയ്ക്കൊപ്പം പരിഗണിക്കപ്പെടുന്ന ഒരു പേര്.
ചിലപ്പോൾ റേയ്ക്ക് മുകളിലും ?
ഒരിക്കലും മുകളിലല്ല. ഞാൻ അങ്ങനെ പറയില്ല. ഇന്ത്യൻ സിനിമ എക്കാലവും സൃഷ്ടിച്ച മാസ്റ്റർ ഫിലിം മേക്കർ സത്യജിത് റേയാണ്. ഘട്ടക്കും സിനിമയ്ക്ക് ഒരുപാട് സംഭാവന നൽകി. അദ്ദേഹത്തിന്റെ 'അജാന്ത്രിക് "നോൺ ലീനിയർ ഫോർമാറ്റിൽ ചെയ്ത ആദ്യ മികച്ച സൃഷ്ടിയായിരുന്നു. ഏറ്റവും മികച്ച കലാസൃഷ്ടി എടുത്തു എന്ന് ചിന്തിച്ച് ആരും അഹങ്കരിക്കരുത്. അതിന്റെ പേരിൽ ജനങ്ങൾ നിങ്ങളെ അഭിവാദ്യം ചെയ്യുമെന്നും പൊക്കിക്കൊണ്ട് നടക്കുമെന്നും ആഗ്രഹിക്കരുത്. പ്രേക്ഷകർ എപ്പോഴും മികച്ച പുതിയ സൃഷ്ടിയാണ് പ്രതീക്ഷിക്കുന്നത്.
താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അരവിന്ദൻ ചിത്രം ഏതാണ്?
ആദ്യം എന്നെ ആകർഷിച്ചത് തമ്പ് ആയിരുന്നു. എന്റെ ഒരു ചിത്രത്തിൽ തമ്പിലെ പാട്ട് തന്നെ ഉൾപ്പെടുത്തി. ജനാല എന്ന സിനിമയിലായിരുന്നു അത്. അരവിന്ദനോടും അദ്ദേഹത്തിന്റെ ചിത്രങ്ങളോടും ഉള്ള ഇഷ്ടമായിരുന്നു ഞാൻ അതിലൂടെ പ്രകടിപ്പിച്ചത്. ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് അരവിന്ദൻ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോഗ്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഭാര്യയ്ക്ക് മരുന്നു വാങ്ങി വീട്ടിലെത്തിയ ശേഷമാണ് മരണം സംഭവിച്ചത്. പുലർച്ചെ രണ്ട് മണിക്കാണ് ആ വിയോഗവാർത്ത എന്നെ തേടിയെത്തിയത്. ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരുന്നു അത്. അരവിന്ദൻ ഒരു വലിയ സംവിധായകൻ മാത്രമായിരുന്നില്ല, വലിയൊരു മനുഷ്യനുമായിരുന്നു. നിങ്ങൾ ബംഗാളിൽ പോയി നോക്കൂ, അവിടെയുള്ളവർ അരവിന്ദനെ ആരാധനയോടെയാണ് കാണുന്നത്. അവരിൽ പലരും അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കണ്ടെന്നും വരില്ല. ഞാൻ ജപ്പാനിലും സ്വിറ്റ്സർലന്റിലും പോയപ്പോൾ അവിടെയൊക്കെ പ്രേക്ഷകർ അരവിന്ദന്റെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അരവിന്ദന്റെ ചിത്രങ്ങളെല്ലാം കണ്ടിട്ടാണോ അവരും അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ അവർ അരവിന്ദന്റെ ചിത്രങ്ങൾ ഇഷ്ടപ്പെട്ടിരുന്നു.
പിറവി എന്ന മാസ്റ്റർപീസ്
ഇതോടൊപ്പം ഞാൻ പറയാൻ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം ഷാജി എൻ. കരുണിന്റെ പിറവിയെക്കുറിച്ചാണ്. അതിനെക്കുറിച്ച് സംസാരിക്കാതെ വയ്യ. അതൊരു മാസ്റ്റർ പീസായിരുന്നു. മികച്ച ചിത്രം. കാൻ ചലച്ചിത്രോത്സവത്തിൽ അവസാനമായി മത്സരവിഭാഗത്തിൽ പങ്കെടുത്ത ഏക ഇന്ത്യൻ ചിത്രം പിറവിയാണ്. ഷാജി മികച്ച സംവിധായകനാണ്.
പിറവി അവാർഡിനായി മത്സരിച്ചപ്പോൾ കേരള ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റിയുടെ ചെയർമാൻ താങ്കളായിരുന്നു. എന്നിട്ടും പിറവിയ്ക്ക് മികച്ച ചിത്രത്തിനുള്ള അവാർഡ് കിട്ടിയില്ല ?
ചെയർമാനല്ല കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത്. കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. ചെയർമാൻ അദ്ധ്യക്ഷത വഹിക്കുന്നു എന്നേയുള്ളൂ. പിറവിയ്ക്ക് മികച്ച ചിത്രത്തിനുള്ള അവാർഡ് നൽകാതിരുന്നത് ജൂറിയുടെ ഭൂരിപക്ഷ തീരുമാനമായിരുന്നു. അത് അംഗീകരിക്കാൻ ഞാൻ നിർബന്ധിതനായി.
താങ്കളുടെ നിലപാട് എന്തായിരുന്നു?
പിറവിയ്ക്ക് മികച്ച ചിത്രത്തിനുള്ള അവാർഡ് നൽകണമെന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം. എന്റെ അവസ്ഥ നോക്കൂ, കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും പിറവിയെ എതിർക്കുന്നു. ഞാനാകട്ടെ, കേരളീയനുമല്ല. ബാക്കി എല്ലാവരും മലയാളികളാണ്. എനിക്ക് മലയാളം ശരിയായി മനസിലാകാത്തതിന്റെ പ്രശ്നം ഉണ്ടെന്ന് പോലും ചിലർ ആരോപിച്ചു. എനിക്ക് വേറെ വഴിയില്ലായിരുന്നു. അതെന്തുമാകട്ടെ, ആ വിഷയത്തിൽ ഇനിയും കൂടുതൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. എന്നാൽ ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം, മികച്ച സിനിമയായി പിറവി എന്നെന്നും ഓർമ്മിക്കപ്പെടും. സംവിധായകനെന്ന നിലയിൽ ഷാജിയും.
അടൂർ, അരവിന്ദൻ, ഷാജി എന്നിവർക്ക് ശേഷം മലയാള സിനിമയിൽ പ്രതിഭയുടെ
കിരണങ്ങൾ കാണാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടോ?
തീർച്ചയായും. യുവതലമുറയിൽ പ്രതിഭാശാലികളായ നിരവധി പേരുണ്ട്. ഉദാഹരണത്തിന് വിപിൻ വിജയ് എന്ന സംവിധായകൻ വലിയ പ്രതീക്ഷയുണർത്തുന്നു. ഞാൻ രണ്ടാംവട്ടം കേരളത്തിൽ ചലച്ചിത്ര ജൂറി ചെയർമാനായി വന്നപ്പോൾ വിപിന്റെ ചിത്രസൂത്രത്തിനൊരു അവാർഡ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |