തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ടു വർഷമായി 54 ഹയർ സെക്കൻഡറി ബാച്ചുകൾ പ്രവർത്തിക്കുന്നത് സ്ഥിരം അദ്ധ്യാപകരില്ലാതെ . 2014 -15,2015-16 വർഷങ്ങളിൽ ആരംഭിച്ച 27 ഗവ. സ്‌കൂളുകളിലെയും 27 എയ്ഡഡ് സ്‌കൂളുകളിലെയും 324 അധ്യാപകർ ഇത് മൂലം സ്ഥിരം നിയമനവും, കൃത്യമായി ശമ്പളവും കിട്ടാതെ വലയുന്നു.
ഒരു ബാച്ചിൽ തുടർച്ചയായി 3 വർഷം 50 കുട്ടികൾ വേണമെന്ന സർക്കാരിന്റെ നിബന്ധനയാണ് ഇവരുടെ തസ്തിക രൂപീകരണത്തിന് തടസമാകുന്നത്. മുൻകാല പ്രാബല്യമില്ലാതെ നൽകുന്ന പോസ്റ്റ് ക്രിയേഷൻ ഉത്തരവിൽ നാല് വർഷം മുൻപ് പഠിച്ച കുട്ടികളുടെ എണ്ണം നോക്കുന്നത് വിചിത്രമായ നിബന്ധനയാണെന്ന് അദ്ധ്യാപകരും, പി.ടി.എയും, മാനേജുമെന്റുകളും പറയുന്നു. ഹയർ സെക്കൻഡറി സ്‌പെഷ്യൽ റൂൾസ് അനുസരിച്ച് ഒരു ബാച്ചിൽ 25 കുട്ടികൾ മതിയെന്നിരിക്കെയാണ് സർക്കാരിന്റെ ഈ വിവേചനം.
സംസ്ഥാനത്ത് നിലവിൽ 50 ശതമാനം സ്‌കൂളിലും ഒരു ബാച്ചിൽ തുടർച്ചയായ വർഷങ്ങളിൽ 50 കുട്ടികൾ ഇല്ല. സ്‌പെഷ്യൽ റൂൾസ് അനുസരിച്ച് 25 കുട്ടികളുള്ള ബാച്ചിൽ സ്ഥിര അദ്ധ്യാപക നിയമനം നടത്തുന്നുമുണ്ട്. നിലവിൽ ഈ നിബന്ധനകൾ പാലിക്കുന്ന ഒൻപതോളം സ്കൂളുകളിലും തസ്തിക അനുവദിക്കുന്നില്ല. ജോലി സ്ഥിരതയും കൃത്യമായ ശമ്പളവുമില്ലാതെ നട്ടം തിരിയുന്ന പി.ജി., ബി.എഡ്, സെറ്റ് യോഗ്യതയുള്ള അദ്ധ്യാപകരിൽ പലരും നിത്യച്ചെലവിനായി മറ്റ് ജോലികൾ ചെയ്യേണ്ട അവസ്ഥയാണ്. കൊവിഡ് കാലത്തെ ഓൺലൈൻ ക്ലാസിനും ഇവർക്ക് ശമ്പളം ലഭിച്ചില്ല. ജൂൺ ഒന്നിന് ക്ലാസുകൾ ആങരംഭിച്ചെങ്കിലും ശമ്പളം കിട്ടാൻ അടുത്ത മാർച്ച് കഴിയണം. കഴിഞ്ഞ വർഷത്തെ ദിവസ വേതനം ഇതുവരെ ലഭിക്കാത്തവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |