തിരുവനന്തപുരം: എ.കെ.ജി സെന്ററിൽ മധുരം വിളമ്പി നേതാക്കൾ ചരിത്ര വിജയം ആഘോഷിച്ചപ്പോൾ ആളും ആരവവും ഒഴിഞ്ഞ് കെ.പി.സി.സി ഓഫീസായ ഇന്ദിരാഭവനും ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനും. സീറ്റുകൾ ഒാരോന്നായി ചോർന്നതോടെ ഇന്ദിരാഭവനിൽ തമ്പടിച്ചിരുന്ന നേതാക്കൾ മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാൻ തയ്യാറായില്ല. പലരും ഫോൺ വിളികളിൽ മുഴുകി. നേമവും കൈവിട്ടതോടെ ബി.ജെ.പി ഓഫീസ് മൂകമായി. പ്രമുഖ നേതാക്കളടക്കം ഓഫീസിലുണ്ടായിരുന്നെങ്കിലും ആരും പുറത്തിറങ്ങിയില്ല. കാത്തിരുന്ന മാദ്ധ്യമങ്ങൾ നേതാക്കളുടെ പ്രതികരണം കിട്ടാതെ മടങ്ങി.
എ.കെ.ജി സെന്ററിൽ ഇന്നലെ ഉച്ചയോടെ ചരിത്ര വിജയത്തിന്റെ ആഘോഷങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എസ്.രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ എന്നിവർ രാവിലെ തന്നെ സെന്ററിലെത്തിയിരുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ ജയിച്ച ആന്റണി രാജുവാണ് എ.കെ.ജി സെന്ററിൽ ആദ്യം സന്തോഷം പങ്കിടാനെത്തിയത്. കോടിയേരി മധുരം നൽകിയാണ് സ്വീകരിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾക്കൊപ്പം കനത്ത പൊലീസ് നിരീക്ഷണവും നിലനിന്നിരുന്നതിനാൽ സെന്ററിന് പുറത്ത് ആഹ്ളാദപ്രകടനങ്ങളൊന്നുമുണ്ടായില്ല.
ആളും ആരവവുമില്ലാത
വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആത്മവിശ്വാസത്തിൽ വിള്ളൽ വീണ നിലയിലായിരുന്നു കെ.പി.സി.സി ഓഫീസ്. ഓരോ മണിക്കൂർ പിന്നിടുന്തോറും കൂട്ടത്തോൽവി ഉറപ്പിക്കുന്നതായി നേതാക്കളുടെ ശരീരഭാഷ. പ്രതികരണങ്ങൾ തേടിയ മാദ്ധ്യമങ്ങളോട് ഫലം മുഴുവൻ വരട്ടെയെന്നായി മറുപടി. മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ ഓഫീസിലുണ്ടായിരുന്നെങ്കിലും വൈകിട്ടോടെയാണ് മാദ്ധ്യമങ്ങളെ കാണാൻ തയ്യാറായത്.
വാടിക്കൊഴിഞ്ഞ്
വോട്ടെണ്ണലിന്റെ തുടക്കത്തിൽ, മൂന്നിടത്ത് താമര വിരിയുമെന്ന പ്രതീക്ഷ ഉയർന്നത് ബി.ജെ.പി നേതാക്കളുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിരുന്നു. ലീഡ് നില മാറിമറിഞ്ഞതോടെ ബി.ജെ.പി സംസ്ഥാന ഓഫീസിലെങ്ങും നിശബ്ദത പടർന്നു. പി.കെ.കൃഷ്ണദാസ്,പി.സുധീർ, ജോർജ് കുര്യൻ എന്നിവർ ഓഫീസിലുണ്ടായിരുന്നു. ഉച്ചയ്‌ക്ക് ശേഷം കെ.സുരേന്ദ്രനുമെത്തി. പാലക്കാടും സിറ്റിംഗ് സീറ്റായിരുന്ന നേമവും കൈവിട്ടതോടെ പ്രതീക്ഷ മുഴുവൻ കെട്ടടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |