തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തിക്കൊണ്ടുള്ള സമരം രാജ്യവിരുദ്ധമാണെന്നും നിർമ്മാണം നിറുത്തിവയ്‌ക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നും മന്ത്രി വി.അബ്‌ദു റഹ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. തുറമുഖ നിർമ്മാണം നിറുത്തിവച്ചു കൊണ്ടുളള പഠനം എന്ന ആവശ്യത്തെയാണ് സർക്കാർ എതിർക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാദ്ധ്യതകളാണുള്ളത്. 2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പു തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിയിൽ ഉള്ളവരുടെ അറിവോടെയാണ് കരാറിൽ ഏർപ്പെട്ടത്. തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയുമെന്ന് സമരസമിതി പറയണം. സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാം.
മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ മണ്ണെണ്ണ സബ്‌സിഡി ഇപ്പോൾ നൽകുന്നുണ്ട്. മണ്ണെണ്ണ എൻജിന് പകരം മറ്റ് എൻജിനുകളിലേക്ക് മാറുകയാണ് നല്ലത്. പെട്രോൾ എൻജിൻ ആക്കുന്നതിന് സബ്സിഡി നൽകാമെന്ന് സർക്കാർ ഏറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. മുട്ടത്തറയിൽ മാത്രം 300 വീടുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കും. ആകെ 500 വീടുകൾ പണിയും. വിഴിഞ്ഞത്തെ 180 കുടുംബങ്ങൾ സർക്കാർ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.
അത് മന്ത്രിയുടെ
അഭിപ്രായം: യൂജിൻ പെരേര
സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ല. സർക്കാരുമായി ഇനിയും ചർച്ചകൾ നടക്കും. മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ഇടപെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |