പാലക്കാട്: അഞ്ച് വിദ്യാർത്ഥികളടക്കം ഒൻപത് പേർ മരിച്ച വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പിഴവല്ലെന്നും
മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.
കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ മൊഴി തള്ളുന്നതാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിന്റെ റിപ്പോർട്ട്. പ്രദേശത്തെ കാമറയിലെ ദൃശ്യങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് കൃത്യമായി ഇടതുവശത്തു കൂടി
വരുന്നതും പിന്നാലെ ടൂറിസ്റ്റ് ബസ്
അമിത വേഗതയിൽ വരുന്നതും വ്യക്തമാണ്. വലതു വശത്ത് കൂടി പോയ കാറിനെ ഇടതു വശത്തു കൂടി മറികടന്ന് കെ.എസ്.ആർ.ടി.സി ബസിന് മുന്നിലെത്താനായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമം. ഇതാണ് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ട് ബസിലേക്ക് ഇടിച്ച് കയറാൻ ഇടയാക്കിയത്.
ഗതാഗത കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.
മറ്റു കണ്ടെത്തലുകൾ
അപകട സ്ഥലത്തിന് 200 മീറ്റർ മുമ്പ് ആളെ ഇറക്കി യാത്ര തുടർന്ന കെ.എസ്.ആർ.ടി.സി ബസിന് വീണ്ടും ബ്രേക്കിടേണ്ട ആവശ്യമില്ലായിരുന്നു. വേഗതയും കുറവായിരുന്നു.
ടൂറിസ്റ്റ് ബസിന്റെ വേഗത വളരെ കൂടുതലായിരുന്നു. അപകടം നടക്കുമ്പോൾ 97.72 കിലോമീറ്ററായിരുന്നു. യാത്രയിലുടനീളം 84.4 കിമി ആയിരുന്നു ശരാശരി വേഗത. അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും തന്നെയാണ് അപകട കാരണം നിയന്ത്രിത വേഗതയും മുന്നിലെ വാഹനവുമായി നിശ്ചിത അകലവും പാലിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.
ബസിലെ സ്പീഡ് ഗവേണർ പ്രവർത്തിച്ചില്ല. ഇത് മനഃപൂർവം ചെയ്തതാണെന്ന് കരുതണം.
വടക്കഞ്ചേരി അപകടം:
വിദ്യാഭ്യാസ വകുപ്പിന്റെ
റിപ്പോർട്ട് വ്യാഴാഴ്ച
കൊച്ചി: മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതനിലെ അഞ്ചു കുട്ടികളുടെയും ഒരു അദ്ധ്യാപകന്റെയും മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി.ഡി.ഇ), റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ(ആർ.ഡി.ഡി), ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ) എന്നിവരുൾപ്പെട്ട സമിതിയെ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ചു. തെളിവെടുപ്പുകളും മറ്റു നടപടികളും പൂർത്തിയാക്കി വ്യാഴാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്ന് ഡി.ഡി.ഇ അറിയിച്ചു.
ഡി.ഇ.ഒ, തൃപ്പൂണിത്തുറ എ.ഇ.ഒ, ഹയർസെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ എന്നിവർ ഇതുസംബന്ധിച്ചു പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. രാത്രി ഒമ്പതിനും പുലർച്ചെ ആറിനുമിടയിൽ പഠനയാത്ര പാടില്ലെന്ന പ്രധാനനിർദ്ദേശം പാലിച്ചില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. യാത്രയ്ക്ക് 15 ദിവസം മുമ്പ് പി.ടി.എ യോഗവും തലേന്ന് രക്ഷിതാക്കളുടെ ഓൺലൈൻ യോഗവും നടത്തിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളെ സീനിയർ അദ്ധ്യാപിക സോളി തോമസ് അറിയിച്ചു. രക്ഷിതാക്കളുടെ സമ്മതപത്രവും വാങ്ങിയിരുന്നു. 10, 11, 12 ക്ലാസുകളിലെ 42 കുട്ടികളും അഞ്ച് അദ്ധ്യാപകരും ഉൾപ്പെട്ടതായിരുന്നു യാത്രാ സംഘം.
1279ടൂറിസ്റ്റ് ബസുകളുടെ
നിയമ ലംഘനം കണ്ടെത്തി
തിരുവനന്തപുരം: ഓപ്പറേഷൻ ഫോക്കസ് പരിശോധനയുടെ രണ്ടാം ദിവസമായ ഇന്നലെ ഇന്നലെ 1279 ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തി. 645 ബസുകളിൽ അനധികൃത ലൈറ്റുകളും 201 എണ്ണത്തിൽ നിരോധിത എയർ ഹോണുകളും കണ്ടെത്തി. 85 ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ചിരുന്നു. 68 ബസുകളുടെ രൂപമാറ്റം വരുത്തിയതും കണ്ടെത്തി.
ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ എട്ട് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. രണ്ടെത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും ഒമ്പത് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നോട്ടീസ് നൽകി. 2.65 ലക്ഷം രൂപ പിഴ ഈടാക്കി. 26.15 ലക്ഷം രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.
പരിശോധന ആംരംഭിച്ചതിനെ തുടർന്ന് മിക്ക ബസുകളിലെയും അനധികൃത ലൈറ്റുകളും, ഹോണുകളും നീക്കിയിട്ടുണ്ട്. ഗ്ലാസുകളിലെ ഗ്രാഫിക്സ് നീക്കാനും തിരക്കുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |