പത്തനാപുരം: നിറുത്തിയിട്ടിരുന്ന കാർ യാത്രക്കാരുമായി മുന്നോട്ടുരുണ്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചൽ എരൂർ മുല്ലശേരി വീട്ടിൽ എസ്. മഹേഷാണ് (46) മരിച്ചത്.
കമുകുംചേരി മന്ദിരം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മഹേഷ്. മഴ പെയ്തതോടെ മഹേഷും കൂടെയുണ്ടായിരുന്ന ബിജുവും നിറുത്തിയിട്ടിരുന്ന കാറിലേക്ക് ഓടിക്കയറി.
ഇറക്കമുള്ള പാതയിൽ കിടന്ന വാഹനം ബ്രേക്ക് നഷ്ടപ്പെട്ട് മുന്നോട്ടുരുണ്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ബിജു പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പിറവന്തൂർ കുരിയോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാമിലെ ജീവനക്കാരനായിരുന്നു മഹേഷ്. ഭാര്യ: രജിത. മക്കൾ: അഭിനേഷ്, അഖിലേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |