കാസർകോട്: കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ മുൻ സെക്രട്ടറി തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ
ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി കോടതിയെ സമീപിച്ചു. ഹോസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ബേക്കൽ മലാംകുന്നിലെ വിപിൽലാൽ ഹർജി നൽകിയത്.
ബേക്കൽ പൊലീസ് കേസ് എറണാകുളം ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം അന്വേഷണം നിലച്ചെന്നാണ് പരാതി.
വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ മുൻ സെക്രട്ടറി ബി. പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രദീപ് ജാമ്യത്തിലിറങ്ങിയ ശേഷം തുടരന്വേഷണം നടന്നിട്ടില്ലെന്നാണ് വിപിൻലാലിന്റെ ആരോപണം.
മറ്റൊരു കേസിൽ കാക്കനാട് ജയിലിൽ ആയപ്പോഴാണ് നടിയെ അക്രമിച്ച കേസിൽ വിപിൻലാലിനെ പ്രതി ചേർത്തത്. പിന്നീട് പത്താംപ്രതിയായ വിപിൻ ലാലിനെയും ഒരു പൊലീസ് ഉദ്യോഗസ്ഥനേയും മാപ്പുസാക്ഷിയാക്കി. ഇതിനിടെ ജയിലിൽ ഫോണുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ഇയാളെ കാക്കനാട് ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റി. ചങ്ങനാശേരി സ്വദേശിയായ ഇയാൾ ജയിൽമോചിതനായശേഷം കാസർകോട് ബേക്കലിലെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്.
അന്വേഷണം മുന്നോട്ടുപോയില്ല
വിപിൻലാലിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് പ്രദീപ്കുമാർ പൊലീസിന് നൽകിയ മൊഴി. എന്നാൽ പ്രദീപ് കുമാറിനെ നാലു ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്‌തിരുന്നു. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും സിംകാർഡും കണ്ടെത്താനാകാത്തതും അന്വേഷണ സംഘത്തെ കുഴച്ചിരുന്നു. സിംകാർഡ് ട്രെയിനിൽ കളഞ്ഞുപോയെന്നാണ് ഈയാൾ പൊലീസിന് മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |