ന്യൂഡൽഹി: രാഷ്ട്രീയ ബാല പുരസ്കാരം നേടിയ മലയാളിയായ ആദിത്യ സുരേഷ് ഗായകനാണെന്നറിഞ്ഞപ്പോൾ ആ കുട്ടിയുടെ പാട്ട് കേൾക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തേരേ മേരെ ബീച്ച് മേ... എന്ന പാട്ട് ആദിത്യൻ പാടിയപ്പോൾ പുറത്തു തട്ടി അഭിനന്ദിച്ച പ്രധാനമന്ത്രി ആദിത്യന് ഒരു ടാബ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി. തുടക്കത്തിൽ പ്രധാനമന്ത്രി ഹിന്ദിയിൽ സംസാരിച്ചപ്പോൾ ഹിന്ദിയറിയില്ലെന്ന് ആദിത്യ മറുപടി പറഞ്ഞു. അപ്പോൾ സ്നേഹത്തോടെ തലയിൽ ഒരു നുള്ള് കൊടുത്തിട്ട് ഇനി രാഷ്ട്രഭാഷ അറിയില്ലെന്ന് പറയരുതെന്നും ഹിന്ദി പഠിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി ആദിത്യ സുരേഷ് പറഞ്ഞു. എല്ലു പൊടിയുന്ന രോഗമുള്ള കുട്ടിയാണ് ആദിത്യ. ചടങ്ങിൽ പങ്കെടുത്ത സ്മൃതി ഇറാനി ആദിത്യനുൾപ്പെടെയുള്ളവരുമായി ബംഗാളി സ്ട്രീറ്റിലെത്തി ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗ്ഗിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എല്ലാവരുമായും അദ്ദേഹം ആശയവിനിമയം നടത്തി. പുരസ്കാര ജേതാക്കൾ ചോദ്യങ്ങൾ ചോദിക്കുകയും പ്രധാനമന്ത്രി മറുപടി നൽകുകയും ചെയ്തു. ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകാനും ഭാവിയിൽ വലിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാനും അദ്ദേഹം പുരസ്കാര ജേതാക്കളോട് നിർദ്ദേശിച്ചു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത അദ്ദേഹം ഇവ കൈകാര്യം ചെയ്യുന്നതിൽ കുടുംബത്തിന്റെ പങ്കിനെ കുറിച്ചും വിശദീകരിച്ചു. ആദിത്യ സുരേഷ്, എം. ഗൗരവി റെഡ്ഢി, ശ്രേയ ഭട്ടാചാർജി, സംഭബ് മിശ്ര, രോഹൻ രാമചന്ദ്രബാഹിർ, ആദിത്യ പ്രതാപ് സിംഗ് ചൗഹാൻ, ഋഷി ശിവ് പ്രസന്ന, അനൗഷ്ക ജോളി, ഹനായ നിസാർ, കൊള ഗട്ട് ല അലന മീനാക്ഷി, ശൗര്യജിത്ത് രഞ്ജിത് കുമാർ ഖൈരെ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
ജന്മന അസ്ഥികൾ പൊട്ടുന്ന ബ്രിട്ടിൽ ബോൺ എന്ന അപൂർവ രോഗത്തിന് വിധേയനാണ്. കവിതകളും സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടുമൊക്കെ ഹൃദസ്പർശിയായി ആലപിക്കും. സംഗീതം പഠിക്കാതെയായിരുന്നു ആദ്യം പാടിയിരുന്നത്. നാലു വർഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്നു. പോരുവഴി ഇടയ്ക്കാട് രഞ്ജിനി ഭവനിൽ സുരേഷ് - രഞ്ജിനി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. നെടിയവിള അംബികോദയം സ്കൂളിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്. സ്കൂൾ കലോത്സവങ്ങളിൽ പദ്യം ചൊല്ലലിന് പലതവണ സമ്മാനം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |