കൊല്ലം: മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് അഭിഭാഷകനെ ലോക്കപ്പിൽ കൈവിലങ്ങിട്ട് മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയരായ സി.ഐ ഉൾപ്പടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതോടെ കഴിഞ്ഞ 9 ദിവസമായി നടന്നുവന്ന അഭിഭാഷക സമരം പിൻവലിച്ചു. കരുനാഗപ്പള്ളി മുൻ സർക്കിൾ ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സി.പി.ഒ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഡിഷണൽ അഡ്വക്കേറ്റ് ജനറൽ, ബാർ കൗൺസിൽ, കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ നിയമമന്ത്രിയുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് നടപടിക്ക് ധാരണയായത്. രാത്രിയോടെ ഉത്തരവുമിറങ്ങി.
കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പിൽ എസ്. ജയകുമാറിനെ കരുനാഗപ്പള്ളി പൊലീസ് മർദ്ദിച്ചതിനെതിരെയായിരുന്നു കൊല്ലം സിറ്റി പൊലീസ് പരിധിയിലെ കോടതികളിലെ അഭിഭാഷകർ കഴിഞ്ഞ 12 മുതൽ കോടതി ബഹിഷ്ക്കരണ സമരം ആരംഭിച്ചത്.
കുറ്റക്കാരായ പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ സമരം തുടരുന്നതിനിടെ സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റിയെങ്കിലും സമരം തുടർന്നു. തിങ്കളാഴ്ച എറണാകുളത്ത് ബാർ കൗൺസിൽ, ബാർ അസോസിയേഷൻ ഭാരവാഹികൾ നിയമ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇന്നലെ തലസ്ഥാനത്ത് നടത്തിയ തുടർ ചർച്ചയിൽ മുഖ്യമന്ത്രിയുമായുള്ള ആശയവിനിമയത്തിന് ശേഷം മന്ത്രി പി. രാജീവ് പൊലീസുകാരെ സസ്പെൻഡ് ചെയ്യാനുള്ള സർക്കാർ തീരുമാനം അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |