കൊച്ചി:പുതിയ അഡ്വക്കേറ്റ് ജനറലായി കെ. ഗോപാലകൃഷ്‌ണക്കുറുപ്പും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനായി അഡ്വ. ടി.എ. ഷാജിയും അടുത്തയാഴ്‌ച ആദ്യം ചുമതലയേൽക്കും.
എ.ജിയായിരുന്ന സി.പി.സുധാകരപ്രസാദ് തുടരാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽകാലം ഈ പദവി വഹിച്ചെന്ന ബഹുമതി സുധാകരപ്രസാദിനാണ്. രണ്ടു ടേമിലായി പത്തുവർഷം. ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ കാലാവധിയും മേയ് 31ന് കഴിയും. നിലവിലെ ഗവ.പ്ളീഡർമാർ തുടരുമോയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ പ്രാതിനിദ്ധ്യം നൽകേണ്ടതുണ്ട്. അതിനാൽ ചിലരെ നിലനിറുത്തി അഴിച്ചുപണി നടത്തുമെന്ന പ്രചാരണവും ശക്തമാണ്. പുതിയ സർക്കാർ നിലവിൽ വന്നതോടെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ ഇന്നലെ രാജി സമർപ്പിച്ചു.
`സർക്കാർ വലിയ ഉത്തരവാദിത്വമാണ് ഏൽപിച്ചത്. സർക്കാരിന്റെ താത്പര്യവും പൊതുതാത്പര്യവും സംരക്ഷിക്കാൻ കാര്യക്ഷമമായി പ്രവർത്തിക്കും. സർക്കാർ അഭിഭാഷകരടക്കം എല്ലാവരെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്.'
-നിയുക്ത അഡ്വക്കേറ്റ് ജനറൽ
കെ.ഗോപാലകൃഷ്ണക്കുറുപ്പ്
`കാര്യക്ഷമവും സത്യസന്ധവുമായ പ്രോസിക്യൂഷൻ സംവിധാനം ഉറപ്പാക്കുന്നതിന് മുൻഗണന നൽകും. കേന്ദ്ര ഏജൻസികളുമായി സംസ്ഥാന സർക്കാർ ഏറ്റുമുട്ടലിലേക്ക് പോകുന്നെന്ന് പറയുന്നത് ശരിയല്ല. ഏതെങ്കിലും ഏജൻസികളിലെ വ്യക്തികൾ വീഴ്ചവരുത്തിയോ എന്ന് അന്വേഷിക്കുന്നതിനെ ഇത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല.
`നിയുക്ത ഡി.ജി.പി
അഡ്വ. ടി.എ. ഷാജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |