തിരുവനന്തപുരം: പ്രധാനമന്ത്രിയെ ഇടപെടുത്തി, കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡി.ജി.സി.എ) എതിർപ്പ് നീക്കിയെടുത്ത് ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ജൂലായിൽ ഡൽഹിയിൽ കണ്ടപ്പോൾ ശബരിമല വിമാനത്താവളമടക്കം സ്വപ്‌നപദ്ധതികൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചു കോടി തീർത്ഥാടകരും മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 20 ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങളും ഗുണഭോക്താക്കളായ വിമാനത്താവളത്തിന്റെ ആവശ്യത്തെക്കുറിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയെ ധരിപ്പിക്കും.
കെ.എസ്.ഐ.ഡി.സിയും അമേരിക്കൻ കൺസൾട്ടൻസി കമ്പനിയും തയ്യാറാക്കിയ സാദ്ധ്യതാപഠന റിപ്പോർട്ടിൽ ഒപ്പുവയ്ക്കാതെ കേന്ദ്രത്തിന് സമർപ്പിച്ചതടക്കം ഗുരുതരപിശകുകളുണ്ടായത് എങ്ങനെയെന്ന് മുഖ്യമന്ത്രി യോഗംവിളിച്ച് വിലയിരുത്തും. അട്ടിമറിനീക്കമോ ഗൗരവക്കുറവോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.
കരിപ്പൂർ, മംഗലാപുരം വിമാനത്താവളങ്ങളെ ചൂണ്ടിക്കാട്ടി കണ്ണൂർ വിമാനത്താവളത്തിന് അഞ്ചുവർഷത്തിലേറെ അനുമതി നിഷേധിച്ചിരുന്നു. 150കിലോമീറ്റർ പരിധിയിൽ പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി നൽകാറില്ലെങ്കിലും ഡൽഹിയിൽ നിന്ന് അറുപതു കിലോമീറ്റർ അകലെ ഗ്രേറ്റർ നോയ്ഡയിലും മുംബയ്ക്കടുത്ത് നവിമുംബയിലും പുതിയ വിമാനത്താവളങ്ങൾ വരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി, ദൂരപരിധി മാത്രമല്ല പരിഗണിക്കേണ്ടതെന്ന് സർക്കാർ മറുപടിനൽകും. തിരുവനന്തപുരത്തുനിന്ന് 110കി.മീറ്ററും കൊച്ചിയിൽ നിന്ന് 88കി.മീറ്ററും അടുത്താണ് ശബരിമല വിമാനത്താവളം.
2025ഓടെ 100പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാനാണ് കേന്ദ്രപദ്ധതിയെങ്കിലും
പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി നൽകാതിരിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ശ്രമമുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. അതിനാൽ ഡി.ജി.സി.എയുടെ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകും. ഇതിനായി കൺസൾട്ടന്റിന് സർക്കാർ നിർദ്ദേശം നൽകി. പഠനം നടത്തിയ രണ്ട് ഏജൻസികളും ഒപ്പുവച്ച റിപ്പോർട്ട് ഉടൻ കേന്ദ്രത്തിലേക്ക് അയയ്ക്കും. റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയതിനാൽ, ഏജൻസികളുടെ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ടെന്ന ഭാഗം നീക്കും. പ്രതിരോധമന്ത്രാലയത്തിന്റെ ഭാഗിക ക്ലിയറൻസ് പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.
ഇനി ഇങ്ങനെ
സർക്കാർ വാദങ്ങൾ
"ഒരു വിമാനത്താവളത്തിന്റെയും അപേക്ഷ അതേപടി അംഗീകരിക്കാറില്ല. ചോദ്യങ്ങൾ സ്വാഭാവികമാണ്. കൺസൾട്ടന്റുമായി ആലോചിച്ച് ഉത്തരം നൽകും.
വി.തുളസീദാസ്,
സ്പെഷ്യൽഓഫീസർ,
വിമാനത്താവള പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |