തിരുവനന്തപുരം: അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ മാർ ജോർജ് ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഏഴംഗ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണർ ബീന പി. ആനന്ദിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എറണാകുളം ജില്ലാ രജിസ്ട്രാർ എബി ജോർജ്, കൊച്ചി സിറ്റി വെസ്റ്റ് ട്രാഫിക് അസിസ്റ്റൻറ് കമ്മിഷണർ വിനോദ് പിള്ള, റവന്യൂ വകുപ്പ് സീനിയർ സൂപ്രണ്ട് എസ്. ജയകുമാരൻ, റവന്യൂ ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻ പിള്ള, സീനിയർ ക്ളാർക്കുമാരായ എം. ഷിബു, വി.എം. മനോജ് എന്നിവർ അംഗങ്ങളാണ്. ഭൂമി ഇടപാടിൽ തണ്ടപ്പേര് തിരുത്തിയോ, സർക്കാർ ഭൂമി ഉണ്ടോ, ഇടപാടിൽ സർക്കാർ ജീവനക്കാർക്ക് പങ്കുണ്ടോ എന്നീ കാര്യങ്ങളാണ് അന്വേഷിക്കുക.
അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 60 സെന്റ് ഭൂമി വില്‍പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും, സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നും കാണിച്ച് പെരുമ്പാവൂർ ചേരാനല്ലൂർ സ്വദേശി ജോഷി വർഗീസ് സമർപ്പിച്ച ഹർജിയിൽ വിചാരണ നടത്താൻ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ആലഞ്ചേരി നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി സർക്കാർ തല അന്വേഷണത്തിന് ഉത്തരവായത് .ഭൂമിയിടപാടിൽ ഗുരുതര സാമ്പത്തിക ക്രമക്കേടാണ് നടന്നതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈയിനത്തിൽ 3.5 കോടി രൂപ കൂടി പിഴയൊടുക്കാനും നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |