തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഒന്നാംസമ്മാനം തനിക്കാണെന്ന വിവരമറിഞ്ഞയുടൻ പിതൃസഹോദരിയുടെ മകൾ ശ്രീവരാഹത്തെ ലോട്ടറി ഏജന്റുകൂടിയായ സുജയെ വിളിച്ചുവരുത്തിയാണ് അനൂപ് താനെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഉറപ്പിച്ചത്. ഇന്നലെയാണ് നറുക്കെടുപ്പെന്ന് അറിഞ്ഞിരുന്നെങ്കിലും ഉച്ചയ്‌ക്ക് 3.30ന് മാത്രമാണ് ഫലം നോക്കിയത്. കുളി കഴിഞ്ഞ ശേഷം ടി.വി ചാനലുകളിൽ വാർത്ത നോക്കിയപ്പോഴാണ് നറുക്കെടുപ്പ് ഫലം ബ്രേക്കിംഗ് ന്യൂസായി അനൂപ് കണ്ടത്.
ശ്രീവരാഹത്ത് വീടുവച്ചത്
ഒരുകൊല്ലം മുമ്പ്
12 വർഷം മുമ്പ് പിതാവ് ബാബുവിന്റെ മരണത്തെ തുടർന്ന് സാമ്പത്തിക ബാദ്ധ്യത തീർക്കാനായി മുക്കാൽ സെന്റ് വസ്തുവും അതിലുണ്ടായിരുന്ന വീടും വിറ്റു. തുടർന്ന് ശ്രീവരാഹത്ത് പലയിടത്തായി വാടകയ്‌ക്ക് താമസിച്ചു. ഒരു വർഷം മുമ്പാണ് ഭാര്യ മായയുടെ പേരിലുള്ള സ്ഥലത്ത് അനൂപും കുടുംബവും വീടുവച്ച് താമസമായത്. സാമ്പത്തിക പ്രതിസന്ധി ഏറിയതോടെയാണ് മലേഷ്യയിൽ ഷെഫിന്റെ ജോലിക്കായി പോകാൻ അനൂപ് തീരുമാനിച്ചത്.
കുടുക്കയിലെ ഭാഗ്യം
രണ്ടര വയസുകാരനായ അദ്വൈതിന്റെ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടിയാണ് അനൂപ് കുടുക്ക വാങ്ങിനൽകിയത്. ഇടയ്ക്കിടെ അതിൽ നിന്ന് ആവശ്യങ്ങൾക്കായി പൈസ എടുക്കാറുണ്ട്. ലോട്ടറി എടുക്കാൻ തീരുമാനിച്ചപ്പോൾ അമ്മ അംബികയും മായയും പറഞ്ഞത് ലോട്ടറി അടിക്കില്ലെന്നാണ്. മിക്കപ്പോഴും ഒരു നമ്പറിനൊക്കെ ഭാഗ്യം വഴിമാറിപ്പോയിരുന്നു. അടുത്തിടെ മാത്രം 6000 രൂപ ലോട്ടറിക്കായി ചെലവാക്കിയിട്ടുണ്ട്. അതിന് വീട്ടുകാരിൽ നിന്ന് വഴക്കും കിട്ടിയിരുന്നു.
കരച്ചിലും അമ്പരപ്പും
മാറാതെ അമ്മ
അനൂപിന്റെ അമ്മ അംബിക അമ്പരപ്പിൽ നിന്ന് ഇതുവരെ മുക്തയായിട്ടില്ല. ജീവിതം വഴിമുട്ടിയപ്പോൾ അവൻ ഒരുപാട് വിഷമിച്ചതാണ്. തങ്ങളുടെ കഷ്ടപ്പാട് കണ്ട് ദൈവം അനുഗ്രഹിച്ചതാണെന്നും അവർ പറഞ്ഞു. ഭർത്താവ് മരിച്ചതിനുശേഷം വി.കെ.കെ നഗറിലെ ശിവ ക്ഷേത്രത്തിൽ തൂപ്പു ജോലി ചെയ്യുകയാണ് അംബിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |