തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല മണ്ണുത്തി വെള്ളാനിക്കര ഫോറസ്ട്രി കോളേജ് ഡീനും പ്രശസ്ത നോവലിസ്റ്റ് ഇ.വാസുവിന്റെ മകനുമായ ഡോ.ഇ.വി. അനൂപിനെ (55) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആറിന് തിരുവനന്തപുരം പേട്ട മൂന്നാംമനയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ തൃശ്ശൂരിൽ നിന്ന് ശനിയാഴ്ച രാത്രി വൈകി ഊറ്റുകുഴിയിലെ കുടുംബവീടായ മഞ്ജുഷയിൽ എത്തിയിരുന്നു. ഇന്നലെ പുലർച്ചെ വീട്ടിൽനിന്ന് പുറത്തേക്ക് പോയ അനൂപിനെ മൂന്നാംമനയ്ക്കൽ റെയിൽവേ ട്രാക്കിന് സമീപം നാട്ടുകാർ കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പേട്ട പൊലീസ് കേസെടുത്തു. സംസ്കാരം ഇന്നുരാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ. സി.എസ്.പദ്‌മിനിയാണ് മാതാവ്. ഭാര്യ: രേണുക വിജയൻ. മക്കൾ: അർജുൻ അനൂപ്, അഞ്ജന അനൂപ്. സഹോദരങ്ങൾ: ഇ.വി.മനോജ്, ഇ.വി.മഞ്ജുഷ.
1994 മുതൽ കാർഷിക സർവകലാശാലയിൽ പ്രൊഫസറായിരുന്ന അനൂപ് 2021ലാണ് ഡീനായി ചുമതലയേറ്റത്. ഫോറസ്റ്റ് പ്രോഡക്ട് ആൻഡ് യൂട്ടിലൈസേഷൻ ഡിപ്പാർട്ട്മെന്റ് മേധാവിയുമായിരുന്നു. വുഡ് അനാട്ടമി, ടിമ്പർ ഐഡന്റിഫിക്കേഷൻ, വുഡ് ക്വാളിറ്റി ഇവാലുവേഷൻ, ഡെൻഡ്രോക്രോണോളജി മേഖലകളിൽ ദേശീയതലത്തിൽ അറിയപ്പെടുന്ന വിദഗ്ദ്ധനാണ്. തെങ്ങിൻതടി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്‌പാദിപ്പിക്കുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |