കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് ജോസഫിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയ മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞദിവസം റോയ് ജോസഫ് ഉൾപ്പെടെ ആറുപേർക്ക് ജാമ്യംനൽകിയ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ വിധിയിലാണ് ഇക്കാര്യമുള്ളത്.
മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ, മുഹമ്മദ് ആഷിഖ് എന്നിവർ നവംബർ ഒന്നിനാണ് ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ഹോട്ടലിലെ നിശാപ്പാർട്ടിക്കുശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ഹോട്ടലിലെ സി.സി ടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകൾ ഉൾപ്പെടെ നശിപ്പിച്ചെന്നാരോപിച്ചാണ് റോയ് ജോസഫ്, ഹോട്ടൽ ജീവനക്കാരായ കെ.കെ. അനിൽ, വിൽസൺ റെയ്നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തത്. ഇവർക്കെതിരെ തെളിവുനശിപ്പിക്കൽ ഉൾപ്പെടെ കുറ്റങ്ങളും ചുമത്തിയിരുന്നു.
കോടതി പറഞ്ഞത്
പ്രതിക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്താൻ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ രേഖകളിൽ മതിയായ കാരണങ്ങൾ കാണുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകാനും കാരണമില്ല. കൊലപാതകങ്ങൾ നടത്താൻ റോയ് ജോസഫ് മറ്റു പ്രതികളുമായി ആലോചിച്ച് മുൻകൂർ പദ്ധതി തയ്യാറാക്കിയെന്നോ ഗൂഢാലോചന നടത്തിയെന്നോ പ്രോസിക്യൂഷന് വ്യക്തമായ വാദമില്ല. തെളിവുനശിപ്പിക്കലിനു മാത്രമാണ് തെളിവുകളുള്ളത്. ആ നിലയ്ക്ക് മന:പൂർവമല്ലാത്ത നരഹത്യയുമായി പ്രതിയെ ബന്ധപ്പെടുത്താനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |