കുറിപ്പടിയില്ലാതെ നൽകിയാൽ ലൈസൻസ് റദ്ദാക്കും
തിരുവനന്തപുരം: ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ തോന്നുംപടി ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നത് കൊവിഡ് കാലത്തിനുശേഷം സംസ്ഥാനത്ത് 20 ശതമാനംവരെ വർദ്ധിച്ചുവെന്ന് കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കർസാപ്പ്) വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. ഇതൂമൂലം ആന്റിബയോട്ടിക്കുകൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധ ശേഷി ഏറുകയും പിന്നീട് ആന്റിബയോട്ടിക്കുകൾ ഏൽക്കാത്ത സ്ഥിതിയുണ്ടാവുകയും ചെയ്യുന്നു. കുട്ടികളിൽ പ്രത്യേകിച്ച് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. പല രോഗങ്ങളും അടിക്കടി പിടിപെടാനും ഇടയാക്കും.
കൊവിഡ് കാലത്ത് വൈറസ് പ്രതിരോധത്തിന് ഡോക്ടർമാർ കുറിച്ചു നൽകിയവയാണ് പിന്നീട് മിക്കവരും ഇഷ്ടാനുസരണം വാങ്ങി ഉപയോഗിക്കുന്നത്. ആന്റിബയോട്ടിക്കുകൾ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ നൽകുന്നത് വിലക്കാൻ കർസാപ്പ് വിദഗ്ദ്ധ സമിതിയോഗം തീരുമാനിച്ചു. നിയമം ലംഘിക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും. പരിശോധനങ്ങൾ നടത്തും. ഇത്തരം മരുന്നുകൾ അമിതമായി വില്പന ശാലകൾ സംഭരിക്കുന്നില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉറപ്പാക്കണം.
അസിത്രോമൈസിൻ, അമോക്‌സിലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും ഇന്ത്യയിലാദ്യമായി കേരളം പുറത്തിറക്കിയ ആന്റി ബയോഗ്രാം സർവെയ്ലൻസ് റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
അമിത ഉപയോഗത്തിന്റെ പ്രത്യാഘാതം
പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടും
ഇത് മരുന്നുകൾ ഏൽക്കാത്ത സ്ഥിതിയുണ്ടാക്കും
ശരീരത്തിൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ സൃഷ്ടിക്കും
നിശ്ചിത ദിവസത്തേക്ക് മാത്രം കൃത്യമായി കഴിക്കാനുള്ളതാണ് ഇവ
ചികിത്സ കഴിഞ്ഞ് ശേഷിക്കുന്നവ പിന്നീട് ഉപയോഗിക്കരുത്.
കാർബപെനം അപകടകാരി
ഏറ്റവും വീര്യം കൂടിയ ആന്റിബയോട്ടിക്കായ കാർബപെനം, മറ്റു മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള അണുബാധ രക്തത്തിൽ ഉണ്ടാക്കുന്നുണ്ടോയെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഇത് ഉണ്ടാകുന്നവർക്ക് ഒരു ആന്റിബയോട്ടിക്കും ഫലിക്കില്ല.അതിനാൽ ഇതിനെ പ്രത്യേകം നോട്ടിഫയബിൾ കണ്ടീഷനാക്കി പ്രഖ്യാപിക്കും. ആശുപത്രികളിൽ ഇത്തരം കേസുകൾ കണ്ടെത്തിയാൽ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി. ഐ.സിയുവിലും വെന്റിലേറ്ററിലും കഴിയുന്ന രോഗികൾക്കാണ് കാർബപെനം നൽകാറുള്ളത്.
''ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ബോധവത്കരണം നടത്തും
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |