കൊച്ചി: ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും തനിക്കെതിരായ ഗൂഢാലോചനകളുടെ തെളിവുകൾ തിരുവനന്തപുരത്ത് എത്തിയശേഷം നാളെ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി തനിക്കയച്ച കത്തും പുറത്തുവിടും.
മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ
വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
മുഖ്യമന്ത്രി പിണറായി വിജയൻ കർട്ടന് പിന്നിലെ പോരാട്ടം അവസാനിപ്പിച്ച് നേരിട്ടുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർഭയമായും സത്യസന്ധമായുമാണ് തന്റെ പ്രവർത്തനം.യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ തുടരാൻ അനുവദിക്കില്ല.സർവകലാശാലകൾ ജനങ്ങളുടേതാണ്, അല്പകാലം ഭരണത്തിൽ ഇരിക്കുന്നവരുടേതല്ല.കാമ്പസ് രാഷ്ട്രീയത്തിനും കൊലപാതകത്തിനും മറുപടി പറയാൻ വൈസ് ചാൻസലർക്ക് ബാധ്യതയുണ്ട്.
ഗവർണറുടെ ആരോപണങ്ങൾ
1. തന്റെ കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി അയയ്ക്കുന്നില്ല. ഫോൺ വിളികളോട് പ്രതികരിക്കുന്നുമില്ല. മുഖ്യമന്ത്രി ഭരണഘടന അനുശാസിക്കുന്ന കടമകൾ നിറവേറ്റുന്നില്ല. ആവശ്യപ്പെടുന്ന സർക്കാർ കാര്യങ്ങൾ അറിയിക്കുന്നില്ല.
2. മൂന്നുവർഷം മുൻപ് തനിക്കെതിരെ കണ്ണൂരിലുണ്ടായ വധശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പൊലീസ് കേസെടുക്കാത്തതിന് പിന്നിൽ ആരാണെന്ന് അറിയാം. ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണെന്നുമറിയാം.ഗവർണർക്ക് പോലും ഇവിടെ സുരക്ഷിതത്വമില്ല. തനിക്ക് ആരെയും ഭയമില്ല,
3. സ്വജനപക്ഷപാതമാണ് ഇവിടെ. സർവകലാശാലകളിൽ ഇടപെടില്ലെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ തന്നെയാണ് നേരിട്ട് വൈസ് ചാൻസലറെ നിയമിക്കുമെന്ന് പറയുന്നത്. സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുന്ന നടപടിയാണിത്. അത് അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |