കുമളി: ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളെ കിടിലം കൊള്ളിച്ച അരിക്കൊമ്പൻ പെരിയാർ കടുവാ സങ്കേതത്തിലെ പുതിയ താവളവുമായി ഇണങ്ങിത്തുടങ്ങി.
ഇന്നലെ പുലർച്ചെ നാലരയോടെ കുമളിയിലെ ജനവാസ മേഖലയിൽ നിന്ന് 21 കിലോമീറ്റർ ദൂരെയുള്ള സീനിയറോട- മുല്ലക്കുടി മേഖലയിൽ വിട്ടത് മുതൽ റേഡിയോ കോളറിൽ നിന്നുള്ള സന്ദേശം ലഭിച്ചു തുടങ്ങി. പെരിയാർ ഡിവിഷനിലുള്ള കൺട്രോൾ റൂമിലും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണിലും അരിക്കൊമ്പന്റെ നീക്കങ്ങൾ സംബന്ധിച്ച് സന്ദേശം ലഭിക്കുന്നുണ്ട്. 24 മണിക്കൂറും ആനയുടെ നീക്കം നിരീക്ഷിക്കും. വനം വകുപ്പിന്റെ നാല് പേരടങ്ങുന്ന രണ്ട് സംഘവും നിരീക്ഷിക്കുന്നുണ്ട്. ഹെലിക്യാം അടക്കം ഉപയോഗിച്ച് നടത്തുന്ന നിരീക്ഷണത്തിൽ ആന പകൽ കാട്ടിൽ ആഹാര കഴിച്ചതായി കണ്ടെത്തി.
ചക്കക്കൊമ്പനുമായുണ്ടായ കലഹത്തിലും ,ദൗത്യത്തിനിടയിലും വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോഴും അരിക്കൊമ്പന് പരിക്കേറ്റിരുന്നു. ഇന്നലെ ചികിത്സിച്ച ശേഷമാണ് കാട്ടിലേക്ക് വിട്ടത്.
ശനിയാഴ്ച്ച വൈകിട്ട് ആറ് മണിക്ക് ശേഷം ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി പുറപ്പെട്ട വാഹനവ്യൂഹം നാല് മണിക്കൂർ കൊണ്ട് 99 കിലോ മീറ്റർ യാത്ര ചെയ്ത് രാത്രി 10.30യോടെയാണ് കുമളിയിലെത്തിയത്. തുടർന്ന് അറുപതോളം വരുന്ന സംഘം മണ്ണുമാന്തി യന്ത്രവുമായി കാട് കയറി. കനത്ത മഴയെത്തുടർന്ന് നിരവധിയിടങ്ങളിൽ ലോറിയുടെ ടയറുകൾ ചെളിയിൽ പുതഞ്ഞിരുന്നു.മുല്ലക്കുടിയിൽ രാത്രി ഒരു മണിയോടെ എത്തിച്ചു. . പരിക്ക് ഭേദമാകാൻ മരുന്ന് നൽകി. ചെവിക്ക് പിന്നിൽ ആന്റി ഡോസ് നൽകി മയക്കം പൂർണ്ണമായും മാറിയ ശേഷം പുറത്തിറക്കി. ലോറിക്ക് പിന്നിലെ കയറും തടികളും അഴിച്ച് മാറ്റിയപ്പോഴേക്കും പുലർച്ചെ നാലരയായി.
തനിയെ ലോറിയിൽ നിന്നിറങ്ങിയ ആനയെ ആകാശത്തേക്ക് വെടി വച്ചാണ് ഉൾക്കാട് കയറ്റിയത്. ഇവിടെ നിന്ന് ഒന്നര കിലോമീറ്ററോളം ഓടിച്ച് വിടുകയും , നിരീക്ഷിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. പെരിയാറിലേക്കുള്ള യാത്രയ്ക്കിടെ മയക്കം വിട്ടുമാറിയപ്പോഴും ഒരു ബൂസ്റ്റർ ഡോസ് നൽകിയിരുന്നു.
പൂജ നടത്തി
വരവേൽപ്പ്
അരിക്കൊമ്പനെ സൂപ്പർ താര പരിവേഷത്തിലാണ് ജനവാസ മേഖലയായ കുമളിയിലെ ജനങ്ങൾ സ്വീകരിച്ചത്. പെരിയാറിന്റെ പ്രവേശന കവാടത്തിൽ ആനയ്ക്കായി ,ആദിവാസി വിഭാഗത്തിന്റെ ആചാര പ്രകാരമുള്ള പൂജ നടത്തി. ഇതിൽ തെറ്റില്ലെന്നും ഓരോ സ്ഥലത്തേയും ആചാരങ്ങൾ നടക്കട്ടെയെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. ഏറെ ആദിവാസി കുടികളുള്ള മേഖലയാണിത്.
''ആനയുടെ ചെറിയ പരിക്കുകൾ സാരമുള്ളതല്ല. ചികിത്സ നൽകിയാണ് ഉൾവനത്തിലേയ്ക്ക് അയച്ചത്."
-ഡോ അരുൺ സക്കറിയ
(ചീഫ് വെറ്ററിനറി ഓഫീസർ)
''ആനയെ മാറ്റുന്നതായിരുന്നു ഞങ്ങളുടെ ദൗത്യം, അത് വിജയിച്ചു."
-ആർ.എസ്. അരുൺ
(ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്)
ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം,
കുങ്കികൾ ഇന്ന് മടങ്ങും
മൂന്നാർ: അരിക്കൊമ്പനെ പിടികൂടിയ ദൗത്യം നടന്ന ചിന്നക്കനാൽ സിമന്റുപാലത്ത് പിടിയാനകളും കുട്ടിയാനകളുമടക്കം 12 അംഗ കാട്ടാനക്കൂട്ടമെത്തി. ഇന്നലെ രാവിലെമുതൽ അരിക്കൊമ്പനെ തളച്ച സ്ഥലത്ത് കാട്ടാനക്കൂട്ടം ചുറ്റിത്തിരിയുകയാണ്. കാട്ടാനക്കൂട്ടം ചിന്നക്കനാൽ മേഖലയിൽ ചുറ്റിത്തിരിയുന്നത് നിരീക്ഷിക്കാൻ ഡി.എഫ്.ഒയ്ക്ക് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അരിക്കൊമ്പൻ പോയതിന്റെ ആശ്വാസത്തിനിടയിലും മറ്റ് കാട്ടാനകൾ മേഖലയിൽ ഭീഷണിയായി തന്നെ തുടരുകയാണ്. ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ തുടങ്ങി ആക്രമണകാരികളായ 16 കാട്ടാനകൾ ചിന്നക്കനാൽ മേഖലയിലുണ്ട്. അതേസമയം അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത നാല് കുങ്കിയാനകളെയും ഇന്ന് ചിന്നക്കനാലിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോകും.
അരിക്കൊമ്പൻ: പൂജ
വിവാദമാക്കേണ്ടെന്ന്
വനംമന്ത്രി
കോഴിക്കോട്: അരിക്കൊമ്പനെ തുറന്നു വിടുന്നതിന് മുമ്പ് പെരിയാർ കടുവാ സങ്കേതത്തിന് മുന്നിൽ പ്രദേശവാസികൾ നടത്തിയ പൂജ വിവാദമാക്കേണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണ്. കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ജാഗ്രതയോടെ വനംവകുപ്പ് കൂടെയുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |