വെള്ളല്ലൂർ ഊന്നൻകല്ല് പുല്ലുവിളാകം ശ്രീ ഭദ്ര ദുർഗാ ദേവീ ക്ഷേത്രത്തിലെ അത്തം മഹോത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന വേടന്റെ പരിപാടി മുടങ്ങിയിരുന്നു. എൽ ഇ ഡി ഡിസ്‌പ്ലേ ടെക്നീഷ്യൻ മരിച്ചതിനാലായിരുന്നു പരിപാടി മുടങ്ങിയത്. ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടൻ അപ്പോൾത്തന്നെ അറിയിച്ചിരുന്നു. അപ്പോൾ കൂടുതലൊന്നും പറഞ്ഞിരുന്നില്ല. ഇതിനുപിന്നാലെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് വേടൻ.
"കിളിമാനൂരിൽവെച്ച് നടത്താനിരുന്ന എന്റെ പരിപാടിയിൽ ലിജു എന്നു പറയുന്ന ഒരു സഹോദരൻ, ടെക്നീഷ്യൻ ഷോക്കേറ്റ് മരണപ്പെട്ടിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽവന്ന് നിങ്ങളുടെ മുന്നിൽവന്ന് പാട്ടുപാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഇത് ഞാൻ സംഘാടകരുമായും വേണ്ടപ്പെട്ട അധികാരികളുമായും സംസാരിച്ചിട്ടുണ്ട്.
എന്നെ കാണാനും കേൾക്കാനും ഒരുപാട് നേരമായി കാത്തിരുന്ന ജനങ്ങളുടെ മുന്നിൽവന്ന് ഇതെനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. ജനത്തിരക്കും സേഫ്റ്റിയില്ലായ്മയും കാരണം എനിക്ക് നേരിട്ട് നിങ്ങളുടെ മുന്നിൽവന്ന് ഇത് പറയാൻ പറ്റാത്ത സാഹചര്യത്തിലാണ് ഞാൻ നിൽക്കുന്നത്. എന്റെ പ്രിയ്യപ്പെട്ടവരായ നിങ്ങൾ ഇത് മനസിലാക്കുമെന്നും സംയമനം പാലിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.
ഇതിലും വലിയൊരു വേദിയിൽ ഇതിലും സുരക്ഷാസംവിധാനങ്ങളോടുകൂടി ഞാൻ നിങ്ങളുടെ മുന്നിൽ ഇനിയും വരും. നിങ്ങളേക്കാൾ കൂടുതൽ വിഷമം എനിക്കുണ്ട്. എനിക്ക് പെർഫോം ചെയ്യാൻ പറ്റാത്തതിലും അതിലുപരി എന്റെ ഷോയ്ക്കുവേണ്ടി പണിയെടുക്കാൻ വന്നൊരു ചേട്ടൻ മരണപ്പെട്ടിരിക്കുകയാണ്. നിങ്ങളിത് മനസിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."- വേടൻ പറഞ്ഞു.
പരിപാടി കാണാൻ ഉച്ചയോടെ മുക്കാൽ ലക്ഷത്തോളം പേരാണ് സ്ഥലത്തെത്തിയത്. വൈകിട്ട് 4.30ഓടെ വേടൻ സ്ഥലത്തെത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങി. സ്റ്റേജിന്റെ എൽ ഇ ഡി ഡിസ്‌പ്ലേ ടെക്നീഷ്യൻ മരിച്ചതറിഞ്ഞതോടെ പ്രോഗ്രാം നിർത്തുകയായിരുന്നു. ഇതോടെ പരിപാടി മുടങ്ങി. വിവരം ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകർ പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |