തിരുവനന്തപുരം: നടുറോഡിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസറെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടി. കഠിനംകുളം വില്ലേജ് ഓഫീസറായ കാഞ്ഞിരംപാറ സ്വദേശി സൈജുകുമാറാണ് (46) പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30ന് പ്ളാമൂട് - നളന്ദാ റോഡിലായിരുന്നു സംഭവം. സമീപത്തെ ഹോസ്റ്റലിൽ താമസിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു പരാക്രമം.
വിദ്യാർത്ഥികൾ ബഹളമുണ്ടാക്കിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇവർ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ മ്യൂസിയം പൊലീസിന്റെ പട്രോളിംഗ് സംഘത്തോട് സൈജുകുമാർ രക്ഷപ്പെട്ട വഴിയും വിദ്യാർത്ഥികൾ കാട്ടിക്കൊടുത്തു. തുടർന്ന് പൊലീസ് പിന്തുടർന്നെത്തിയതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസിനെ കണ്ടയുടൻ ബൈക്കുപേക്ഷിച്ച് ഓടിയെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തങ്ങൾക്കു നേരെ നടന്നടുത്തശേഷം ഇയാൾ നഗ്നതാ പ്രദർശനം നടത്തിയതെന്നാണ് വിദ്യാർത്ഥിനികൾ പൊലീസിനോട് പറഞ്ഞത്.
ആദ്യം സംഭവം നിഷേധിച്ചെങ്കിലും വിദ്യാർത്ഥിനികളുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. സ്ഥലത്തെ സൈജുവിന്റെ സാന്നിദ്ധ്യം തെളിയിക്കാൻ സി.സി ടിവി ദൃശ്യങ്ങൾക്കായുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ടോയ്ലറ്റിൽ കാമറ വച്ചതിനും കേസ്
2014ൽ ലാന്റ് റവന്യു കമ്മിഷണറേറ്റിൽ ജോലി ചെയ്യുമ്പോൾ സ്ത്രീകളുടെ ടോയ്ലറ്റിൽ മൊബൈൽ കാമറ വച്ചതിന് ഫോർട്ട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മ്യൂസിയം പൊലീസ് വെളിപ്പെടുത്തി. വില്ലേജ് ഓഫീസിൽ നിന്ന് വീട്ടിലെത്തിയശേഷം ഭാര്യയെ ആശുപത്രിയിൽ ജോലിക്കെത്തിച്ചശേഷമാണ് സൈജുകുമാർ നളന്ദ റോഡിലെത്തിയത്. വിദ്യാർത്ഥിനികളുടെ മൊഴിയനുസരിച്ച് ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |