ഗാന്ധിനഗർ: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്നയാൾ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ (എടിഎസ്) പിടിയിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മൊഹമ്മദ് സാക്ളെയിൻ ആണ് പിടിയിലായത്. സാക്ളെയിൻ ഉപയോഗിച്ചിരുന്ന ഇന്ത്യൻ സിം കാർഡ് കൊണ്ട് ആക്‌ടിവേറ്റ് ചെയ്ത വാട്‌സാപ്പ് പാകിസ്ഥാനിൽ നിന്നുള്ളവരാണ് കൈകാര്യം ചെയ്തിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ജമ്മു കാശ്‌മീരിൽ വിന്യസിച്ചിരിക്കുന്ന സൈനികരെക്കുറിച്ച് വിവരം ചോർത്താനാണ് ഈ നമ്പർ ഉപയോഗിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള പ്രവർത്തകർക്ക് രഹസ്യവിവരങ്ങൾ ചോർന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബറിൽ ഗുജറാത്ത് താരാപൂരിൽ നിന്നുള്ള 53കാരനായ ലാഭ്‌ശങ്കർ മഹേശ്വരിയെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാൻ സ്വദേശിയായ ഇയാൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നു.
ഭാര്യയുടെ ഗർഭകാല ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ഇയാൾ പിന്നീട് ഇന്ത്യൻ പൗരത്വം നേടുകയായിരുന്നു. മഹേശ്വരി അറസ്റ്റിലായതിന് പിന്നാലെയാണ് സാക്ളെയിൻ ഒളിവിൽപ്പോയത്. ഇന്ത്യയിൽ പ്രവർത്തിപ്പിച്ച സിം കാർഡ് സാക്ളെയിൻ മഹേശ്വരിക്ക് നൽകിയിരുന്നു. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ വാട്‌സാപ്പുകളിലേയ്ക്ക് സ്‌പൈവേറുകൾ അയക്കാനാണ് ഇത് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയതായും എടിഎസ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |