പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന്പേർ കൂടി അറസ്റ്റിൽ. ശംഖുവാരത്തോട് കുന്നുംപുറം സ്വദേശി അഷ്‌വാഹ്(23), കാന്നിരപ്പുഴ ഐക്കാപാടം സ്വദേശി സദ്ദാം ഹുസൈൻ(30), കാവിൽപാട് കല്ലംപറമ്പിൽ സ്വദേശി അഷ്റഫ്(29) എന്നിവരാണ് അറസ്റ്റിലായത്.
ഗൂഢാലോചനയിൽ പങ്കെടുക്കുകയും പ്രതികൾക്ക് സഹായം ചെയ്തവരാണിവർ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. അഷ്റഫ്, അഷ്‌വാഹ്,സദ്ദാം ഹുസൈൻ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ഉർജ്ജിതമാക്കിയതായി എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തവരുടെ തെളിവെടുപ്പ് പൂർത്തിയാക്കി. മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ ശംഖുവാരത്തോട് ദാറുസലാം സെക്കൻഡറി മദ്രസ പള്ളി, പുതുപ്പരിയാരം ഇൻസ്ട്രിയൽ എസ്റ്റേറ്റ്, കൽമണ്ഡപം, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അബ്ദുൾ റഹ്മാൻ മൊബൈൽ ഏൽപ്പിച്ചത് മുഹമ്മദ് ബിലാലിനെയാണ്. ഇത് ദാറുസലാം സെക്കൻഡറി മദ്രസ കോമ്പൗണ്ടിലാണ് ഒളിപ്പിച്ചത് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പള്ളിയിലെത്തി തെളിവെടുപ്പ് നടത്തിയത്. ഫോൺ കണ്ടെത്തിയതിന് ശേഷം ആയുധം കൊണ്ടുവന്ന പെട്ടി ഓട്ടോറിക്ഷ സമീപത്തെ റെയിൽവേ ട്രാക്കിന് അടുത്തുനിന്നും കണ്ടെത്തി. പഴങ്ങളും മറ്റും കൊണ്ടുപോകുന്ന ഓട്ടോയിൽ പെട്ടികൾക്ക് ഉള്ളിൽ കടലാസുകൾകൊണ്ട് മറച്ചായിരുന്നു അഞ്ച് വാളുകൾ കൊണ്ടുവന്നത്. ഇവ പിന്നീട് നഗരത്തിൽവച്ച് കാറിലേക്ക് മാറ്റിയാണ് ഗൂഢാലോചന നടന്ന ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിലെ ഖബർസ്ഥാൻ റോഡിലെത്തിച്ചതെന്നും പ്രതികൾ വിശദീകരിച്ചു. ഇതുകൂടാതെ ബിലാൽ സഞ്ചരിച്ച ബൈക്കും പ്രദേശത്തുനിന്ന് പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിൽ സഹദ് ഉപയോഗിച്ച ബൈക്ക് പുതുപ്പരിയാരത്തുനിന്നും റിയാസുദ്ദീൻ സഞ്ചരിച്ച് ബൈക്ക് കൽമണ്ഡപം ശെൽവപാളയത്തുനിന്നും കണ്ടെത്തി.
കൊലയ്‌ക്കെത്തിയത് അഞ്ചുബൈക്കുകളിലായി പത്തുപേർ
മൂന്നുപേരാണ് 16ന് ഉച്ചയ്ക്ക് 1.30ഓടെ മേലാമുറിയിലെ കടയിൽ അതിക്രമിച്ചുകയറി ശ്രീനിവാസനെ വകവരുത്തിയതെങ്കിലും കൃത്യം നടത്താൻ അഞ്ചു ബൈക്കുകളിലായി പത്തുപേർ എത്തിയിരുന്നുവെന്ന് പ്രതികൾ മൊഴിനൽകി. കൃത്യത്തിന് ശേഷം രക്ഷപ്പെടും മുമ്പ് കൊലയാളി സംഘത്തിലുണ്ടായിരുന്ന അബ്ദുൾ റഹ്മാൻ മൊബൈൽ സൂക്ഷിക്കാനായി ബിലാലിനെ ഏൽപ്പിച്ചു. ബിലാൽ ആ ഫോൺ പള്ളിപ്പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.
രണ്ടുതവണ യോഗം ചേർന്നു
സുബൈർ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രിയിൽ മോർച്ചറിക്ക് സമീപത്തെ ഖബർസ്ഥാനിൽ തുടങ്ങിയതാണ് പ്രതികാരത്തിനായുള്ള ഗൂഢാലോചനയെന്നാണ് പ്രതികളുടെ മൊഴി. അഞ്ചുവാളുകൾ 15ന് രാത്രി തന്നെ ഓട്ടോയിൽ എത്തിച്ചിരുന്നു. ഗൂഢാലോചന നടന്നത് ജില്ലാശുപത്രിയുടെ പുറകിലായിരുന്നു. മോർച്ചറിക്ക് പിന്നിലെ ഖബർസ്ഥാൻ റോഡിൽ 15ന് രാത്രി ഒത്തുചേർന്ന പ്രതികൾ സുബൈർ വധത്തിന്റെ പ്രതികാരം നടപ്പാക്കാൻ തീരുമാനിച്ചു. 16ന് രാവിലെ ആശുപത്രിക്ക് സമീപത്തെ ഗ്രൗണ്ടിൽവച്ച് രണ്ടുതവണ യോഗം ചേർന്നു. ശ്രീനിവാസനെ നിരീക്ഷിക്കാൻ മേലാമുറിയിൽ നിലയുറപ്പിച്ചവരുടെ സന്ദേശം ലഭിച്ചശേഷമാണ് കൊലയാളികൾ ആശുപത്രി പരിസരത്തുനിന്ന് പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |