കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത ചമച്ചെന്ന് ആരോപിച്ച് പി.വി.അൻവർ എം.എൽ.എ നൽകിയ പരാതിയെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പൊലീസും റവന്യു വിഭാഗവും പരിശോധന നടത്തി. ഇന്നലെ രാവിലെ പത്തേകാലിന് തുടങ്ങിയ പരിശോധന നാലുമണിക്കൂറോളം നീണ്ടു. കമ്പ്യൂട്ടറുകളും രേഖകളും പരിശോധിച്ച സംഘം അസ്വാഭാവികമായി ഒന്നും കണ്ടെത്താതെയാണ് മടങ്ങിയത്. ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. വിവിധ രാഷ്ട്രീയ നേതാക്കളും ഇതിനെതിരെ രംഗത്തെത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് മാദ്ധ്യമ പ്രവർത്തകരെയും പുറത്തിറങ്ങാൻ അനുവദിക്കാതെയായിരുന്നു പരിശോധന. മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ ആർക്കും പുറത്തുപോയി ജോലി ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഏഷ്യാനെറ്റ് നോർത്ത് റീജിയണൽ ഹെഡ് ഷാജഹാൻ കാളിയത്ത് പറഞ്ഞു.
അഡി. ഡെപ്യൂട്ടി കമ്മിഷണർ എൽ.സുരേന്ദ്രൻ, ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ വി.സുരേഷ്, ലാൻഡ് റവന്യു തഹസിൽദാർ സി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന. പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക പരിശോധന മാത്രമാണ് നടന്നതെന്ന് അഡി. ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
അസഹിഷ്ണുതയുടെ
അടയാളം: സതീശൻ
അസഹിഷ്ണുതയുടെ അടയാളമാണ് മാദ്ധ്യമ സ്ഥാപനത്തിലെ പൊലീസ് റെയ്‌ഡെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. ഇ.ഡിയെക്കൊണ്ട് ബി.ബി.സി ഓഫീസിൽ റെയ്ഡ് നടത്തിച്ച നരേന്ദ്രമോദിയും ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഏഷ്യാനെറ്റിൽ റെയ്ഡ് നടത്തിച്ച പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്.
ഫാസിസത്തിന്റെ
ഭീകരരൂപം: സുരേന്ദ്രൻ
റെയ്ഡ് സി.പി.എം ഫാസിസത്തിന്റെ ഭീകര രൂപമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുകയാണ് സി.പി.എം. പിണറായിക്കെതിരെ ശബ്ദിക്കുന്നവർ കേരളത്തിൽ വേട്ടയാടപ്പെടുകയാണ്. വാർത്തകളെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ ജനാധിപത്യ രീതിയിലാണ് പ്രതികരിക്കേണ്ടത്.
റെയ്ഡ് നിയമവിരുദ്ധം: ചെന്നിത്തല റെയ്ഡ് നിയമവിരുദ്ധവും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെർച്ച് വാറണ്ട് പോലുമില്ലാതെ ഓഫീസിനുള്ളിൽ കടന്നത് ഫാസിസ്റ്റ് നടപടിയായിപ്പോയി. ഇക്കാര്യത്തിൽ മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികളാണെന്ന് തെളിഞ്ഞു.
നിശബ്ദരാക്കാൻ
ശ്രമം: പി.എം.എ സലാം
സത്യം തുറന്നു പറയുന്ന മാദ്ധ്യമങ്ങളെ സ്വാധീനം ഉപയോഗിച്ച് സർക്കാർ കടന്നാക്രമിക്കുകയും നിശബ്ദരാക്കാൻ ശ്രമിക്കുകയുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
ഏത് അന്വേഷണവുമായും
സഹകരിക്കും: ഏഷ്യാനെറ്റ് ന്യൂസ്
തിരുവനന്തപുരം: നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കുമെന്നും എന്നാൽ അന്വേഷണം തുടങ്ങുന്നതിനു മുമ്പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നത് ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയയ്ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പരമ്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ലഹരി മാഫിയയ്ക്കെതിരായ പോരാട്ടം നാടിന്റെ താത്പര്യമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാദ്ധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഭരണകക്ഷി എം.എൽ.എയുടെ പരാതിയിന്മേലുള്ള തുടർനടപടികളുടെ മിന്നൽവേഗം എടുത്തുപറയേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |