തിരുവനന്തപുരം: പന്ത്രണ്ട് ദിവസമായി ബ്രഹ്മപുരത്തു നിന്നുയരുന്ന വിഷപ്പുക കൊച്ചിയെ ശ്വാസം മുട്ടിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം ഉയർത്തിയ ബഹളത്തിൽ ഇന്നലെ നിയമസഭ സ്തംഭിച്ചു.
മാലിന്യ സംസ്കരണത്തിന്റെ മറവിൽ നടന്ന കോടികളുടെ കൊള്ള സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചു
'കൊച്ചിയെ കൊല്ലരുത്' എന്നെഴുതിയ കറുത്ത ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ബാനർ ഉയർത്തി സ്പീക്കറുടെ മുഖം മറച്ചു. ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളും സ്പീക്കർ വേഗത്തിൽ പൂർത്തിയാക്കി ചർച്ചയിലേക്ക് കടന്നു. 25 മിനിറ്റ് നടുത്തളത്തിൽ പ്രതിഷേധിച്ച ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്കരണം.
എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ് വിഷപ്പുകയെന്നും ജനങ്ങളുടെ ജീവനായി ഹൈക്കോടതി ഇടപെട്ടശേഷമാണ് സർക്കാർ അനങ്ങിയതെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കോൺഗ്രസിലെ ടി.ജെ.വിനോദ് പറഞ്ഞു. 22 കോടി മുൻകൂറായി വാങ്ങിയെടുത്തിട്ട് ഒന്നുംചെയ്യാതെ, കരാറുകാർ മാലിന്യക്കൂമ്പാരം പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ബന്ധുക്കൾക്കും സ്വന്തക്കാർക്കും അഴിമതിക്ക് അവസരമൊരുക്കിയത് അന്വേഷിക്കണം. കരാറുകാരുടെ വക്താവിനെപ്പോലെയാണ് മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നത്. പത്തു കോടിയുടെ പ്രവൃത്തി ചെയ്ത് മുൻപരിചയമുണ്ടാവണമെന്ന വ്യവസ്ഥ പോലും കമ്പനിക്ക് പാലിക്കാനായില്ല. പങ്കാളിത്തമുണ്ടായിരുന്ന ജർമ്മൻ കമ്പനിയുടെ 2.5മില്യൺ യൂറോ പറ്റിച്ചതിന് ജർമ്മൻ സ്ഥാനപതി ബംഗളൂരുവിലെത്തി കമ്പനിക്കെതിരെ കേസു കൊടുത്തു. വമ്പൻ കൊള്ള നടത്തിയിട്ടും അന്വേഷണമില്ല. 12 ദിവസമായിട്ടും പ്രാഥമിക റിപ്പോർട്ടു പോലുമില്ലെന്ന് സതീശൻ പറഞ്ഞു.
ബാധിച്ചത് 859 പേരെ മാത്രം: മന്ത്രി രാജേഷ്
കൊച്ചിയിലെ എട്ടു ലക്ഷം ജനങ്ങളിൽ 859 പേരെ മാത്രമേ തീ പിടിത്തം ബാധിച്ചുള്ളൂവെന്നും 17 പേർക്കേ കിടത്തി ചികിത്സ വേണ്ടിവന്നുള്ളൂവെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മാലിന്യത്തിന് തീപിടിക്കുന്നത് ആദ്യസംഭവമല്ല. മുംബയിലും അമേരിക്കയിലുമെല്ലാം തീ പിടിച്ചിട്ടുണ്ട്. അമേരിക്കയിൽ കഴിഞ്ഞവർഷം മാലിന്യമലകളിൽ 8000 തീപിടിത്തമുണ്ടായി. ബ്രഹ്മപുരത്ത് സ്ഥിതി പൂർണമായി നിയന്ത്രണവിധേയമാണ്. 12 സംസ്ഥാനങ്ങളിലെ രണ്ടുഡസൻ നഗരങ്ങളിൽ മാലിന്യസംസ്കരണം നടത്തുന്ന കമ്പനിയാണ് കൊച്ചിയിലുള്ളത്. കേന്ദ്ര സർക്കാരിന്റെ ഗെയിലിന് കമ്പനിയിൽ ഓഹരിപങ്കാളിത്തമുണ്ട്. സുതാര്യമായ നടപടികളിലൂടെയാണ് ബയോമൈനിംഗിന് കരാർ നൽകിയത്. തീ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തു. ന്യൂയോർക്ക് സിറ്റി ഫയർ ഉപമേധാവിയുമായി ഓൺലൈനിൽ ചർച്ച നടത്തിയപ്പോൾ ,തീ കെടുത്താൻ സ്വീകരിച്ച മാർഗ്ഗങ്ങളിൽ സംതൃപ്തിയറിയിച്ചതായും മന്ത്രി രാജേഷ് പറഞ്ഞു.
നിയമസഭയിലും മുഖ്യമന്ത്രിക്ക് മൗനം
തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീ അണയ്ക്കാനായില്ലെന്നും 12ദിവസമായി വിഷപ്പുക ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടർന്നു. പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചെങ്കിലും മുഖ്യമന്ത്രി അനങ്ങിയില്ല.
വായുവും വെള്ളവും മുഴുവനും മലിനമായി. തീ അണയ്ക്കാൻ അടിച്ച വെള്ളം ഒഴുകിയെത്തുന്ന കടമ്പ്രയാറും മലിനമായി. മുഖ്യമന്ത്രിയുടെ വകുപ്പാണ് പരിസ്ഥിതി. എന്ത് ക്രൈസിസ് മാനേജ്മെന്റാണ് സർക്കാരിനുള്ളത് ? ഇതിനോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ഡയോക്സിൻ കലർന്ന വിഷപ്പുകയാണ് കൊച്ചിയിൽ വ്യാപിച്ചത്. ഇപ്പോഴും തീയണഞ്ഞിട്ടില്ല. അയൽ ജില്ലകളിലേക്ക് വിഷപ്പുക വ്യാപിക്കുകയാണ്. ഇത് രക്തത്തിൽ കലർന്നാൽ കാൻസർ, ശ്വാസകോശ രോഗങ്ങൾ, വന്ധ്യത തുടങ്ങിയവയുണ്ടാകും. മാലിന്യസംസ്കരണ കരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടർന്നിട്ടും മുഴുവൻ സമയവും സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഒരു മറുപടിയും പറഞ്ഞില്ല.
മന്ത്രിമാരായ എം.ബി.രാജേഷും വീണാ ജോർജ്ജുമാണ് മറുപടി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |