തിരുവനന്തപുരം: പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ കനത്ത പിഴ ചുമത്തുന്നതിന് പിന്നാലെ ഉറവിട മാലിന്യ സംസ്കരണത്തിൽ നിർണായക നീക്കവുമായി സർക്കാർ. വീടുകളിൽ തന്നെ മാലിന്യം സംസ്‌കരിച്ചാൽ കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ഇളവ് നൽകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും.
അതത് തദ്ദേശ സ്ഥാപനങ്ങളാകും ഇത് ഉറപ്പാക്കി നികുതി ഇളവ് നൽകുകയെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചെറിയ വീടുകൾക്കു പോലും അനുയോജ്യമായ കിച്ചൺ ബിൻ, കൂടുതൽ മാലിന്യം സംസ്കരിക്കേണ്ട വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നവർക്കാണ് ഇളവിന് അർഹത. ഇവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഹരിതകർമ്മസേന നിരീക്ഷിക്കും.
ശുചിത്വ മിഷൻ 94.58 ലക്ഷം വീടുകളിൽ നടത്തിയ സർവേയിൽ 25.12 ലക്ഷം വീടുകളിൽ മാത്രമേ ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്നുള്ളുവെന്ന് കണ്ടെത്തിയിരുന്നു.
കിച്ചൺ ബിന്നുകൾ ചെടിച്ചട്ടിയാക്കരുത്
കിച്ചൺ ബിൻ വാങ്ങി ചെടി നടാനും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നവർക്കെതിരെ നടപടിക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയെങ്കിലും ഫലം കണ്ടില്ല. ഇനോകുലത്തിന്റെ (മാലിന്യത്തെ കമ്പോസ്റ്റാക്കുന്ന മിശ്രിതം) അഭാവമാണ് കിച്ചൺ ബിന്നുകൾ ഉപയോഗിക്കാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹരിത കർമ്മസേന വഴി ഇനോകുലം നൽകുകയാണ് ഇതിന് പരിഹാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |