കൊച്ചി: ഏറെ കാത്തിരുന്ന് ജനിച്ച മകൻ മറ്റൊരു കുഞ്ഞിന് ജീവൻ തിരികെ നൽകിയ സന്തോഷത്തിലാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ ആയിരുന്ന വൈക്കം സ്വദേശി വി.കെ.പ്രകാശും അമ്മിണിയും.
എറണാകുളം മഹാരാജാസ് കോളേജിലെ മൂന്നാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിയായ മകൻ സി.പി.ആകാശ് (20) മൂലകോശ ദാനത്തിലൂടെ അഞ്ചുവയസുകാരിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു. രക്തബന്ധമില്ലാത്ത വ്യക്തിയിൽ നിന്ന് മൂലകോശം ലഭിക്കുന്നത് അത്യഅപൂർവ സംഭവമാണ്.
ജൂൺ 21നാണ് മാരകമായ രക്തജന്യ രോഗം ബാധിച്ച പെൺകുഞ്ഞിനായി ആകാശ് മൂലകോശം ദാനം ചെയ്തത്. കുഞ്ഞിന്റെ ശസ്തക്രിയ കഴിഞ്ഞു. ഒരുവർഷത്തിന് ശേഷമേ ദാതാവും സ്വീകർത്താവും തമ്മിൽ കൂടിക്കാഴ്ച അനുവദിക്കൂ.
മഹാരാജാസിലെ എൻ.എസ്.എസ് വോളന്റിയറായ ആകാശ് 2019ൽ കോളേജിൽ ബ്ലഡ് സ്റ്റെം സെൽ ഡോണേഴ്സ് രജിസ്ട്രിയായ 'ദാത്രി'യുടെ നേതൃത്വത്തിൽ മൂലകോശദാന ക്യാമ്പ് നടത്തിയപ്പോൾ പങ്കാളിയായിരുന്നു. സാമ്പിളും സമ്മതപത്രവുംനൽകി. രണ്ട് വർഷത്തിനു ശേഷമാണ് ആകാശിനെ തേടി ദാത്രിയുടെ വിളി എത്തിയത്. വൈക്കം തേവള്ളൂർ ചാമക്കാലിൽ വീട്ടിലെ മൂത്തമകനായ ആകാശിന് ഒരു സഹോദരനുണ്ട്. പ്ലസ്ടു വിദ്യാർത്ഥി ആദർശ്.
ഇനിയും ദാനം ചെയ്യണം
വളരെ അഭിമാനവും സന്തോഷവും തോന്നിയ നിമിഷങ്ങൾ. കുഞ്ഞിന്റെ രക്തം ഒ പോസിറ്റീവും ഞാൻ ബി പോസിറ്റീവുമാണ്. ഇനി എന്റെ രക്തമാണ് അവളിൽ രൂപപ്പെടുക. അങ്ങനെ എനിക്ക് ഒരു സഹോദരിയായി. എല്ലാവരും മൂലകോശ ദാനത്തിന് സന്നദ്ധരാകണം.
-സി.പി.ആകാശ്
ആറ്റുനോറ്റുണ്ടായ കണ്മണി
വിവാഹശേഷം ആറു വർഷം കഴിഞ്ഞാണ് ആകാശ് പിറന്നത്. അതും മൂന്നു തവണ ഗർഭം അലസിയ ശേഷം. ഇപ്പോൾ ഞങ്ങൾക്കെല്ലാം അഭിമാനമാണ്. എന്റെ കുട്ടിയിലൂടെ മറ്റൊരു കുഞ്ഞ് ജീവിതം തിരികെ പിടിക്കുകയാണല്ലോ.
-അമ്മിണി,
ആകാശിന്റെ അമ്മ
വളരെ ചുരുക്കം പേർക്കു മാത്രമേ ഇത്തരത്തിൽ മൂലകോശം ദാനം ചെയ്യാൻ സാധിക്കൂ. എല്ലാവർക്കും മാതൃകയാണ് ആകാശ്.
എബി സാം ജോൺ,
കേരള റീജിയണൽ ഹെഡ്,
ദാത്രി
രക്തമൂല കോശം മാറ്റിവയ്ക്കൽ
രക്താർബുദം പോലെയുള്ള നൂറിലേറെ മാരക രോഗങ്ങൾക്കുള്ള അവസാന പ്രതിവിധിയാണിത്. എച്ച്.എൽ.എ (ഹ്യൂമൻ ലൂക്കോസൈറ്റ് ആന്റിജൻ) ടൈപ്പിംഗിലൂടെയാണ് കോശദാനത്തിന് ജനിതക സാമ്യം നിർണയിക്കുന്നത്. അഞ്ച് ദിവസം ഓരോ ജി.സി.എസ്.എഫ് (ഗ്രാനുലോസൈറ്റ് കോളനി സ്റ്റിമുലേറ്റിംഗ് ഫാക്ടർ) ഇൻജക്ഷൻ എടുക്കും. ഇത് രക്തത്തിലെ മൂലകോശങ്ങളെ വർദ്ധിപ്പിക്കും. കൈയിൽ നിന്നാണ് രക്തം ശേഖരിക്കുക. മൂലകോശം വേർതിരിച്ചെടുത്ത ശേഷമുള്ള രക്തം മറ്റേ കൈയിലൂടെ ദാതാവിന്റെ ശരീരത്തിലേക്ക് തിരികെ കയറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |