സർക്കാർ നിയമനങ്ങളിലെ പട്ടിക വിഭാഗ പ്രാതിനിദ്ധ്യ പരിശോധന മുടങ്ങും
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ പട്ടിക വിഭാഗക്കാരുടെ സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടപടികൾ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് സെക്രട്ടേറിയറ്റിലെ പൊതുഭരണ (എംപ്ലോയ്‌മെന്റ് - ബി) സെൽ നിറുത്തലാക്കുന്നത് തടയാൻ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ഇടപെടലും ഫലം കണ്ടില്ല. എംപ്ലോയ്‌മെന്റ് സെൽ - ബിയെ, എ യിൽ ലയിപ്പിച്ച് പൊതുഭരണ (എംപ്ലോയ്‌മെന്റ് സെൽ -എ) വകുപ്പാക്കി മാറ്റാൻ പൊതുഭരണവകുപ്പ് സെക്രട്ടറി പച്ചക്കൊടി കാട്ടിയതായാണ് വിവരം.
പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സെൽ - ബിയെ എ - സെല്ലിൽ ലയിപ്പിക്കാൻ നേരത്തെ തീരുമാനമാനിച്ച കാര്യം കഴിഞ്ഞ ജനുവരി 25 ന് "കേരളകൗമുദി " റിപ്പോർട്ട് ചെയ്തിരുന്നു .
സംഭവം വിവാദമായതോടെ സേവ് സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് പ്രവർത്തകൻ ചുള്ളിയൂർ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ദേശീയ പട്ടികജാതി കമ്മിഷനും സംസ്ഥാന മന്ത്രിക്കും പരാതി നൽകുകയും 18 ദളിത് സംഘടനകളുടെ നേതൃത്വത്തിൽ രാപകൽ സത്യഗ്രഹം നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് തീരുമാനം പരിശോധിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദ്ദേശിച്ചത്. എന്നിട്ടും, ബി -സെൽ നിറുത്തലാക്കാനാണ് പൊതുഭരണവകുപ്പ് സെക്രട്ടറി ശാരദ മുരളീധരൻ ശുപാർശ ചെയ്തത്. പിന്നാലെ, കെ.ആർ. ജ്യോതിലാൽ സെക്രട്ടറിയായെങ്കിലും മുൻ സെക്രട്ടറിയുടെ തീരുമാനം മാറ്റിയില്ല. ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കും..
വകുപ്പുകളെ സംയോജിപ്പിക്കാനും വിഭജിക്കാനുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സെക്ഷനുകളിലെ ജീവനക്കാരെ പുനർ വിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടാഴ്ച മുൻപ് ഇറങ്ങിയെങ്കിലും എംപ്ലോയ്‌മെന്റ് സെൽ - ബിയുടെ ലയന നീക്കം മറച്ചു വച്ചിരുന്നു.
സെൽ -ബി നിറുത്തുമ്പോൾ
പട്ടിക ജാതി,പട്ടിക വർഗ്ഗ സംവരണം പരിശോധിക്കാനും, ആവശ്യമെങ്കിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് ശുപാർശ ചെയ്യാനുമുള്ള സംവിധാനം ഇല്ലാതാവും.
സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികളടക്കമുള്ള 489 ൽ നിലവിൽ 89 വകുപ്പിൽ മാത്രമാണ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റുള്ളത്. ഇതിൽ പോലും അട്ടിമറികൾ വ്യാപകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |