ന്യൂഡൽഹി:സഹകരണ രജിസ്ട്രാർ വിളിച്ച് ചേർക്കുന്ന ജനറൽ ബോഡി യോഗത്തിൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.ശിവദാസൻ നായർ ഉൾപ്പെടെ നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.
യു.ഡി.എഫ് ഭരണസമിതിക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതിനെ തുടർന്ന് ബാങ്കിൽ സർക്കാർ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലും അവിശ്വാസം പാസായതിലും ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വരുന്ന ബാങ്ക് തിരഞ്ഞെടുപ്പിൽ ശിവദാസൻ നായർ ഉൾപ്പെടെയുള്ളവർക്ക് മത്സരിക്കാം.
അവിശ്വാസ പ്രമേയം അവതരിപ്പിച്ച നടപടി റദ്ദാക്കണമെന്നും, അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ രജിസ്ട്രാർ വിളിച്ചു ചേർക്കുന്ന ജനറൽ ബോഡി യോഗത്തിന് അധികാരമില്ലെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, അഭിഭാഷകൻ പി.എസ്. സുധീർ എന്നിവർ വാദിച്ചു. ബാങ്കിൽ അഡ്മിനിസ്ട്രറ്റർ ഭരണം ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും സർക്കാർ നടപടി ശരിവച്ചായിരുന്നു ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |