തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ച ആദ് ദിവസം രാഹുൽഗാന്ധി പാറശാല മുതൽ നേമം വരെ ആകെ നടന്നത് 23 കിലോമീറ്റർ. നടന്നു തുടങ്ങിയപ്പോഴുള്ള അതേ വേഗം അവസാനം വരെയും. രാഹുലിനൊപ്പം നടന്നെത്താൻ കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കൾ പാടുപെട്ടു.
വി.ഡി. സതീശനും കെ.സി. വേണുഗോപാലും കെ. മുരളീധരനുമാണ് രാഹുലിനൊപ്പം തുടക്കം മുതൽ ഒടുക്കം വരെ നടന്നത്. പാറശാലയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ മുൻനിരയിലുണ്ടായിരുന്ന പല നേതാക്കളും ഉച്ചയ്‌ക്ക് വിശ്രമസ്ഥലമായ നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ എത്തിയപ്പോൾ പിൻനിരയിലായി. ചിലർ തുടക്കത്തിൽ തന്നെ കാറിൽ കയറി സ്ഥലംവിട്ടു. മറ്റു ചിലർ കുറച്ചു ദൂരം എത്തിയപ്പോഴേക്കും തളർന്നു. വഴിയോരക്കടകളിൽ നിന്ന് മിനറൽ വാട്ടറും, കരിക്കിൻ വെള്ളവും കുടിക്കാൻ നേതാക്കളും പ്രവർത്തകരും തിരക്ക് കൂട്ടിയപ്പോൾ, രാഹുൽ ഒരു തളർച്ചയുമില്ലാതെ മുന്നോട്ട് നടന്നു. രാഹുലിനൊപ്പം ഓടാൻ നോക്കിയ കേരള പൊലീസുകാരും ഏറെ വിയർപ്പൊഴുക്കി.
'ഈ രാഹുലിന് എന്തൊരു സ്‌പീഡാ..." നേതാക്കൾ പലരും പറഞ്ഞു. ഇതിനിടെ, ചില യൂത്ത് കോൺഗ്രസുകാർ രാഹുൽഗാന്ധിയുടെ ദിവസേനയുള്ള വ്യായാമത്തെയും ശരീരസംരക്ഷണത്തെയും കുറിച്ച് വാചാലരായി. അതിവേഗം നടക്കുമ്പോഴും വഴിയോരത്ത് കാത്തുനിന്ന കുട്ടികളെയടക്കം പലതവണ അദ്ദേഹം കൂടെക്കൂട്ടി. ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾ തുടങ്ങിയ സമയത്ത് ദിവസം 23 കിലോമീറ്ററെന്നാണ് നേതാക്കൾ പറഞ്ഞത്. എന്നാൽ 25 കിലോമീറ്ററിൽ കൂടുതൽ നടക്കണമെന്നാണ് രാഹുൽ പറഞ്ഞിരുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻഖേര കേരളകൗമുദിയോട് പറഞ്ഞു. 'ഞങ്ങളുടെ നേതാവ് ബുള്ളറ്റ് ട്രെയിനാണ് " രാഹുലിന്റെ നടത്തത്തെപ്പറ്റി മുതിർന്ന നേതാവ് ജയറാം രമേശിന്റെ വിശേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |