ഭൂവസ്ത്രം വിറ്റ് കയർ മേഖലയ്ക്ക് കിട്ടുന്നത് 121 കോടി
കൊല്ലം: പെരുമഴയിൽ മണ്ണിടിച്ചിൽ പതിവായതോടെ പഞ്ചായത്തുകൾക്കെല്ലാം കയർ ഭൂവസ്ത്രം വേണം.
ഭൂവസ്ത്രം വിരിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടതോടെ തൊഴിലാളികൾക്കും അതീവ താത്പര്യം. ഇക്കുറി, 875 തദ്ദേശ സ്ഥാപനങ്ങളിലായി 1.68 കോടി ചതുരശ്ര മീറ്റർ സ്ഥലത്താണ് കയർഭൂവസ്ത്രം വിരിക്കുന്നത്.
12,500 ടൺ ഭൂവസ്ത്രം വേണ്ടിവരും. ഒരു ചതുരശ്ര മീറ്ററിന് 700 ഗ്രാം ഭൂവസ്ത്രം വേണം. 121 കോടിയുടെ കച്ചവടം നടത്താമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കയർ വികസന വകുപ്പ്. 585 സൊസൈറ്റികൾ നൽകുന്ന കയർ ആലപ്പുഴയിലെ 108 മില്ലുകളിലാണ് ഭൂവസ്ത്രമായി മാറുന്നത്.
മണ്ണൊലിപ്പ് തടയാനും ജല സംരക്ഷണത്തിനുമുള്ള പ്രകൃതിസൗഹൃദ മാർഗമാണ്, വലപോലെ നെയ്തെടുക്കുന്ന കയർ ഭൂവസ്ത്രം.
2017ൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് മുൻകൈ എടുത്താണ് ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ആ വർഷം 100 കോടിയുടെ പദ്ധതി തയ്യാറാക്കി. 2018ൽ പ്രളയം പ്രതിബന്ധമായി. 2019ൽ 850 പഞ്ചായത്തുകളിലായി 100 കോടിയുടെ ഭൂവസ്ത്രം കൈമാറി.
2017ൽ നടപ്പാക്കിയ യന്ത്രവൽക്കരണമാണ് കയർമേഖലയെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ചത്. അതുവരെ ആവശ്യമായ ചകിരിയുടെ അഞ്ചു ശതമാനം മാത്രമാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇപ്പോൾ അത് 42 ശതമാനമാണ്. ശേഷിക്കുന്ന 58 ശതമാനം തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്.
.........................
പ്രകൃതിദത്തം ഭൂവസ്ത്രം
3 വർഷം നിലനിൽക്കും
പുല്ലും മറ്റും വേരോടി ദീർഘകാലത്തേക്ക് മണ്ണ് ഉറപ്പുള്ളതാകും
₹ 77: ഒരു ചതുരശ്രമീറ്ററിന്റെ വില
1.75 കോടി ച. മീറ്റർ: ഭൂവസ്ത്രം വിരിച്ച മൊത്തം പ്രദേശം
...............................
മൊത്തം കയർ ഉത്പാദനം
(പ്രതിവർഷം, ടൺ അളവിൽ)
2015-16: 7880
2017-18: ഒരു ലക്ഷം
2018-19: 1.50 ലക്ഷം
2019- 20: 2 ലക്ഷം
2020-21: 2.50 ലക്ഷം
...............................
യന്ത്രവത്കരണം- 2017-21
(ബ്രാക്കറ്റിൽ അതിനു മുമ്പുവരെ)
ഇലക്ട്രോണിക് റാട്ട്: 26,000
പ്രതിദിന ഉത്പാദനം: 50 കിലോ (16)
തൊഴിലാളികൾ: 38,000 (24,500)
പ്രതിദിന വരുമാനം: ₹ 500 (350)
വാർഷിക വരുമാനം: ₹ 48,500 (13,500)
..............................
121 കോടിയുടെ ഓർഡറാണ് ഇക്കൊല്ലം ലഭിച്ചത്. നടത്തിപ്പിന് ജനപ്രതിനിധികളെ ഉൾപ്പെടുത്തി സെമിനാറുകൾ നടത്തുകയാണ്
വി.ആർ. വിനോദ്, ഡയറക്ടർ, കയർ വികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |