മലപ്പുറം: പുതുവർഷത്തിലെ ആദ്യ പ്രവൃത്തി ദിനം മുതൽ സർക്കാർ ഓഫീസുകളിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം വകുപ്പുകളുടെ ഉഴപ്പിൽ പാളി. കളക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിൽ ജനുവരി ഒന്നിന് മുമ്പ് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാമനാായിരുന്നു ഉത്തരവ്. പാലക്കാട്, കാസർകോട് കളക്ടറേറ്റുകൾ ഒഴികെ ഒരിടത്തും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പൂർത്തിയായിട്ടില്ല. പഞ്ചിംഗ് കണക്ടിവിറ്റി ഒരുക്കാനുള്ള ചുമതല കെൽട്രോണിനാണ്. ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനത്തിന് പിന്നാലെ ഡിസംബർ അവസാനമാണ് മിക്ക വകുപ്പുകളിൽ നിന്നും കെൽട്രോണിന് വർക്ക് ഓർഡർ ലഭിച്ചത്. ഒരുമിച്ച് കൂടുതൽ ഓർഡറുകൾ വന്നതോടെ പഞ്ചിംഗ് മെഷീന് ക്ഷാമമായി. സ്വകാര്യ കമ്പനിയിൽ നിന്ന് ആഴ്ചയിൽ 100 മെഷീനുകളാണ് കെൽട്രോണിന് ലഭിക്കുന്നത്. വർക്ക് ഓർഡറിനൊപ്പം അഡ്വാൻസ് കൂടി നൽകിയാലേ കെൽട്രോൺ മെഷീനിന് ഓർഡർ നൽകൂ. നിലവിലെ സാഹചര്യത്തിൽ വർക്ക് ഓർഡർ നൽകി 30 മുതൽ 45 ദിവസം വരെയെടുക്കും പഞ്ചിംഗ് സംവിധാനം ഒരുക്കാൻ.
ഒരുമിച്ച് കൂടുതൽ ഓർഡറുകൾ വന്നതിനാൽ മെഷീനിന്റെ ലഭ്യതയും ജീവനക്കാരുടെ വിന്യാസവും വെല്ലുവിളിയാണെന്ന് കെൽട്രോൺ അധികൃതർ പറയുന്നു. തിരക്ക് കുറയ്ക്കാൻ 50 മുതൽ 70 ജീവനക്കാർക്ക് ഒരു മെഷീനെന്ന തോതിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. എല്ലായിടത്തും പേരിനെങ്കിലും മെഷീനുകൾ സ്ഥാപിക്കാനും പിന്നീട് വിപുലപ്പെടുത്താനുമാണ് നീക്കം. ആറ് മാസം മുമ്പ് കാസർകോട്, പാലക്കാട് കളക്ടറേറ്റുകളിൽ മെഷീൻ സ്ഥാപിച്ചിരുന്നു.
സംഘടനകളുടെ
ഇടപെടൽ
പഞ്ചിംഗ് നടപ്പാക്കുന്നതിന് മുന്നോടിയായി തയ്യാറാക്കേണ്ട ജീവനക്കാരുടെ ആധാർ അധിഷ്ഠിത ഡാറ്റാബേസും പൂർത്തിയായിട്ടില്ല. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) വഴിയാണ് ഡാറ്റാബേസ് തയ്യാറാക്കുന്നത്. മാർച്ച് 31നകം എല്ലാ ഓഫീസുകളിലും ബയോമെട്രിക് സംവിധാനം നടപ്പാക്കാനാണ് നിർദ്ദേശം. ബയോമെട്രിക് പഞ്ചിംഗ് വരുന്നതോടെ ജീവനക്കാരുടെ ഹാജർനില ശമ്പള സോഫ്റ്റുവെയറായ സ്പാർക്കുമായി ബന്ധിപ്പിക്കും. ജോലി സമയത്ത് മുങ്ങുന്നത് തടയുകയാണ് ലക്ഷ്യം. സർവീസ് സംഘടനകളുടെ ഇടപെടലാണ് പദ്ധതി വൈകിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |