
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴയിലെ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. നിലവിൽ ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു.
ആലപ്പുഴ നെടുമുടിയിൽ കോഴികൾക്കും ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് എന്നിവിടങ്ങളിൽ താറാവുകളിലുമാണ് രോഗബാധ. കോട്ടയത്ത് കുറുപ്പുന്തറ, മാഞ്ഞൂർ എന്നിവിടങ്ങളിലെ കാടകൾക്കും കല്ലുപുരയ്ക്കൽ, വേളൂർ എന്നിവിടങ്ങളിൽ കോഴികൾക്കുമാണ് രോഗബാധ. ദേശാടനപ്പക്ഷികളുടെ വരവാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
ഭോപ്പാൽ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എവിയൻ ഇൻഫ്ലുവൻസ (എച്ച് 5എൻ1) സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കുക. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. കോഴി, താറാവ്, കാട എന്നിവയും ഇതിൽ ഉൾപ്പെടും.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കോഴി,താറാവ് കൃഷി നടത്തിയവർക്ക് തിരിച്ചടിയായി. ഒരുവർഷത്തോളമായി ആലപ്പുഴ പക്ഷിപ്പനി മുക്തമായിരുന്നു. 2024ൽ സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 38പക്ഷിപ്പനി പ്രഭവകേന്ദങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 30എണ്ണവും ആലപ്പുഴയിലായിരുന്നു. 2024 സെപ്തംബർ മുതൽ ഡിസംബർ 31വരെ പക്ഷികളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം നീട്ടിയെങ്കിലും 2025മാർച്ചിൽ പിൻവലിച്ചു. പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് അവശേഷിക്കുന്നില്ലെന്ന് ഉറപ്പായതോടെ പക്ഷിപ്പനിമുക്തമെന്ന വിജ്ഞാപനവും കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |