കോർപ്പറേഷന്റെ അലംഭാവത്തിനുള്ള ശിക്ഷ
ഉത്തരവാദികൾക്കെതിരെ 2 മാസത്തിനകം നടപടി എടുക്കണം
ഒരു മാസത്തിനകം ചീഫ് സെക്രട്ടറി മുമ്പാകെ ഒടുക്കണം
ന്യൂഡൽഹി: ബ്രഹ്മപുരം തീ പിടിത്തത്തിനിടയാക്കിയ അലംഭാവത്തിന് 500 കോടി രൂപ പിഴ ചുമത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴയിട്ടു. ബ്രഹ്മപുരം പ്ലാന്റിനോടുള്ള കോർപ്പറേഷന്റെ ദീർഘകാല അവഗണനയ്ക്കുള്ള ശിക്ഷയാണിത്. പാരിസ്ഥിതിക നഷ്ടപരിഹാരമായാണ് പിഴ. ഒരു മാസത്തിനകം ചീഫ് സെക്രട്ടറി മുമ്പാകെ പിഴയടയ്‌ക്കണം. തുക തീപിടിത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കിവയ്‌ക്കണം. ഉത്തരവാദികൾക്കെതിരെ രണ്ട് മാസത്തിനകം ചീഫ് സെക്രട്ടറി നടപടി എടുക്കണം.
സംസ്ഥാന സർക്കാരിനും കൊച്ചി കോർപ്പറേഷനും നിശിതമായ വിമർശനമാണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ എ.കെ ഗോയലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന്റെ ഉത്തരവിലുള്ളത്. തീപിടിച്ചപ്പോൾ നടപടി എടുക്കുന്നതിൽ സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായി. വായുവിലും പരിസരത്തെ ചതുപ്പിലും മാരകമായ അളവിൽ വിഷാംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിനും കോർപ്പറേഷനും ഒഴിഞ്ഞുമാറാനാകില്ല. ഖരമാലിന്യ ചട്ടങ്ങൾ നടപ്പാക്കുന്നതിലും സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നതിലും സർക്കാർ പൂർണ പരാജയമാണ്. വീഴ്ചയുടെ ഉത്തരവാദികളെ കണ്ടെത്താനോ നടപടിക്കോ ശ്രമിക്കുന്നില്ല. ഒരു മുതിർന്ന ഉദ്യോഗസ്ഥനെതിരെയും നടപടിയില്ല.
ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയോ പരിസ്ഥിതി നിയമത്തിന്റെയോ അടിസ്ഥാനത്തിൽ നടപടിയെടുക്കണം. ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉന്നതതല അന്വേഷണം വേണം. പരിസ്ഥിതിക്കും ജനതയുടെ ആരോഗ്യത്തിനും ദോഷകരമായ പ്രശ്നത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ല.
ആവർത്തിച്ച് വീഴ്ച
ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് 2018ൽ സർക്കാരിനെ അറിയിച്ചതാണ്. പൊതുജനാരോഗ്യത്തിനു ഭീഷണിയായതിനാൽ സ്വീകരിക്കേണ്ട നടപടികളും അറിയിച്ചിരുന്നു. ആവർത്തിച്ചുള്ള വീഴ്ചയായതിനാൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. നിർദ്ദേശങ്ങൾ നടപ്പാക്കാനോ നഷ്ടപരിഹാരം നൽകാനോ തയ്യാറായില്ല.
സ്റ്റേ ഇല്ലെങ്കിൽ
പിഴയൊടുക്കണം
കോർപ്പറേഷന് സുപ്രീംകോടതി വരെ പോയിട്ടും സ്റ്റേ കിട്ടിയില്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടിവരും. തുക കോർപ്പറേഷന്റെ പൊതുഫണ്ടിൽ നിന്നു തന്നെ നൽകണം.
മേയർ, സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡിന് നടപടിയെടുക്കാം.
വായു, ജല മലിനീകരണം ഉണ്ടായെന്ന ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി വ്യക്തികൾക്കും കേസ് നല്കാനാകും.
മലിനീകരണ നിയന്ത്രണബോർഡ് വഴി നോട്ടീസ് നല്കിയിട്ടും മറുപടി ലഭിച്ചില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാം.
''പിഴ ചുമത്തിയതിനെ നിയമപരമായി നേരിടും. ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടി. ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കാനാണ് തീരുമാനം.
- എം. അനിൽകുമാർ,
കൊച്ചി മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |