കൊച്ചി: ബ്രഹ്മപുരത്ത് പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിച്ച് കമ്പോസ്റ്റ് ആക്കി മാറ്റാൻ ശേഷിയുള്ള പ്ളാന്റ് സ്ഥാപിക്കാൻ കൊച്ചി കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചു. 48.56 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. പ്ലാന്റ് നിർമ്മിക്കാൻ 39.49 കോടിയും അഞ്ചു വർഷം പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണിക്കുമായി 9.07 കോടിയും എന്ന കണക്കിലാണിത്.
ജൈവമാലിന്യ സംസ്കരണ പ്ളാന്റ് നടത്തിപ്പ് ഏറ്റെടുത്തിരുന്ന സ്റ്റാർടെക് ഏജൻസിയുടെ ഒരുവർഷത്തെ കരാർ മാർച്ച് രണ്ടിന് അവസാനിച്ചു. കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചാണ് പുതിയ ടെൻഡർ വിളിച്ചത്. നിലവിലുള്ള പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് ഏറെ നാളായി. ജൈവമാലിന്യം കമ്പോസ്റ്റ് ആക്കുന്ന സംസ്‌കരണം ഇപ്പോൾ നടക്കുന്നില്ല.
* കരാർ വ്യവസ്ഥകൾ
1. പ്രതിവർഷം 43,800 ടൺ മാലിന്യം സംസ്‌കരിച്ചു വളമാക്കുകയും വിൽക്കുകയും ചെയ്ത പരിയചമുള്ളസംയുക്ത സംരംഭങ്ങളെയും കൺസോർഷ്യങ്ങളെയും പരിഗണിക്കും.
2. ശരാശരി 24.28 കോടി രൂപയുടെ വാർഷിക വരുമാനവും വേണം. പ്ലാന്റിലെത്തിക്കുന്ന മാലിന്യം സംസ്‌കരിക്കാൻ ടണ്ണിന് നിശ്ചിത തുക വീതം ടിപ്പിംഗ് ഫീസായി കോർപ്പറേഷൻ നൽകും.
3. കരാർ ഒപ്പിട്ട് എട്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുകയും ഒമ്പതു മാസത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തിപ്പിക്കുകയും വേണം.
4. ഈമാസം 25നുളളിൽ ടെൻഡർ സമർപ്പിക്കണം.
* വൈദ്യുതി പ്ളാന്റ്: സാദ്ധ്യത മങ്ങി
മാലിന്യത്തിൽ നിന്നു വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാൻ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) സോൺട ഇൻഫ്രാടെക്കിനു കരാർ നൽകിയിരുന്നെങ്കിലും പദ്ധതി നടപ്പാകാനുള്ള സാദ്ധ്യത മങ്ങി. ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് നടപ്പാക്കാനാണ് കോർപ്പറേഷൻ ആദ്യം മുതൽ താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ജൈവ മാലിന്യം ഇവിടെ സംസ്‌കരിക്കാനാകും. അജൈവ മാലിന്യം ക്ലീൻ കേരള കമ്പനി ഉൾപ്പെടെ മറ്റ് ഏജൻസികൾക്കാണ് നൽകുന്നത്. ഇതോടെ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള പ്ലാന്റിന്റെ സാദ്ധ്യത അടയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |