ചേർത്തല: പ്രസവം നിറുത്തുന്നതിനുളള ശസ്ത്രക്രിയ നടത്തുന്നതിന് യുവതിയിൽ നിന്ന് 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡോക്ടറെ വിജിലൻസ് പിടികൂടി. ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപിക് സർജനുമായ ഡോ. കെ. രാജനാണ് പിടിയിലായത്.
വിജിലൻസ് പറയുന്നത് : കടക്കരപ്പളളി സ്വദേശിയായ യുവതി പ്രസവം നിറുത്തുന്നതിനുള്ള ശസ്ത്രക്രിയക്കായി ഡോ.കെ.രാജനെ ആശുപത്രിയിലെ ഒ.പി വിഭാഗത്തിലെത്തി നാലുതവണ കണ്ടിരുന്നു. എന്നാൽ, ഓരോ കാരണങ്ങൾ പറഞ്ഞ് ഡോക്ടർ സർജറി വൈകിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച വീണ്ടും ഒ.പി വിഭാഗത്തിൽ എത്തിയ യുവതിയോട് 2500രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇന്നലെ വൈകിട്ട് 3.30ന് മതിലകത്തുള്ള ഭാര്യവീടിനോടു ചേർന്ന സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിൽ തുക എത്തിക്കാനും പറഞ്ഞു. യുവതി വിവരം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചതിനെത്തുടർന്ന് വിജിലൻസ് ജില്ലാ യൂണിറ്റ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി, പണം വാങ്ങുമ്പോൾ ഡോ. രാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ ജി.സുനിൽകുമാർ,ആർ.രാജേഷ് കുമാർ,എം.കെ.പ്രശാന്ത് കുമാർ, എസ്.ഐ.മാരായ സ്റ്റാൻലി തോമസ്,സത്യപ്രഭ,ഉദ്യോഗസ്ഥരായ ജയലാൽ,കിഷോർകുമാർ,ജോസഫ്,ഷിജു,ശ്യാംകുമാർ,സാബു,ജോഷി,സനൽ,ബിജു,നീതു,രജനിരാജൻ,മായ,ജാൻസി എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |