വിഴിഞ്ഞം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന ഫീൽഡ് അസിസ്റ്റന്റ് മാറനല്ലൂർ പോപ്പുലർ ജംക്ഷനിൽ ശിവശക്തിയിൽ ബി.കെ. രതീഷ് (43) പൊലീസ് പിടിയിലായി. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ കെ.എൽ. സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തെളിവെടുപ്പിന് വില്ലേജ് ഓഫിസിൽ എത്തിക്കും. കെട്ടിട നികുതി ഉൾപ്പെടെയുള്ള ഇനങ്ങളിൽ 6,35,000 ത്തിലധികം രൂപ ഇയാൾ തട്ടിയെടുത്തുവെന്ന തഹസിൽദാരുടെ പരാതിയിലാണ് അറസ്റ്റ് .
ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാൻ വരുന്നവരിൽ നിന്ന് പണം വാങ്ങി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി രസീത് നൽകുകയും പിന്നീട് ഓൺലൈനായി രസീത് റദ്ദ് ചെയ്ത് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതി. 2018 മുതലുള്ള തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. നികുതി സ്വീകരിക്കാനുള്ള റിലീസ് സോഫ്ട് വെയർ വഴിയാണ് തട്ടിപ്പ് നടത്തിയത്. സോഫ്ട് വെയറിൽ തുടർച്ചയായി ക്യാൻസൽ ചെയ്തിരിക്കുന്നത് ശ്രദ്ധിച്ച താലൂക്ക് അധികൃതർ പ്രാഥമിക അന്വേഷണത്തിൽ ഇയാളെ പൂവാർ വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റി. തുടർന്നുള്ള അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായതോടെ സസ്പെൻഡ് ചെയ്തു. പൊലീസിൽ കേസ് നൽകിയതോടെ ഇയാൾ ഒളിവിൽ പോയി. മുൻകൂർ ജാമ്യത്തിനുശ്രമിച്ചുവെങ്കിലും കോടതി തള്ളി. 57 പേരുടെ നികുതിയാണ് ഇയാൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |