തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അവസാന സെമസ്റ്റർ എൻജിനിയറിംഗ് പരീക്ഷ ഓൺലൈനായി നടത്താൻ കോളേജുകളെ ചുമതലപ്പെടുത്താൻ സാങ്കേതിക സർവകലാശാല തീരുമാനം. ജൂൺ 28നും ജൂലായ് 12നുമിടയിൽ പരീക്ഷ നടത്തും. ചോദ്യപേപ്പർ തയാറാക്കുന്നതും മൂല്യനിർണയം നടത്തുന്നതും കോളേജുകളിലെ അദ്ധ്യാപകരായിരിക്കും. കാൽലക്ഷത്തോളം കുട്ടികളാണ് അവസാന സെമസ്റ്റർ പരീക്ഷയെഴുതുന്നത്.
മാതൃകാ ചോദ്യപേപ്പർ സർവകലാശാല കോളേജുകൾക്ക് കൈമാറും. ഇതിൽ നിന്ന് ഓരോ വകുപ്പിലെയും അദ്ധ്യാപകർ യഥാർത്ഥ ചോദ്യപേപ്പർ തയ്യാറാക്കി ഇമെയിൽ, വാട്സ് ആപ് സംവിധാനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് നൽകും.
വീട്ടിലിരുന്ന് ഉത്തരമെഴുതി സ്കാൻ ചെയ്ത് തിരിച്ചയയ്ക്കണം. ഇത് പ്രിന്റൗട്ടെടുത്ത് അദ്ധ്യാപകർ മൂല്യനിർണയം നടത്തും. മൂന്ന് മണിക്കൂറായിരുന്ന പരീക്ഷ 2 മണിക്കൂർ 15 മിനിറ്റായും 100 മാർക്കെന്നത് 70 മാർക്കായും ചുരുക്കിയിട്ടുണ്ട്. ഈ പരീക്ഷയിലെ ഗ്രേഡിൽ തൃപ്തിയില്ലാത്തവർക്കായി കൊവിഡിനു ശേഷം സാധാരണ രീതിയിലുള്ള എഴുത്തുപരീക്ഷ നടത്തും. ഈ പരീക്ഷ ആദ്യത്തെ ചാൻസായി കണക്കാക്കും.
ജൂലായ് അവസാനത്തോടെ ബിരുദ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ കാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാനും ഉപരിപഠനത്തിനും തടസമുണ്ടാവുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും കോപ്പിയടി തടയാൻ കോളേജ്തല നിരീക്ഷണ സംവിധാനം ഒരുക്കുമെന്നും സർവകലാശാല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |