തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കുമുള്ള നാല് ഗഡു ക്ഷാമബത്ത
കുടിശികയും പെൻഷൻ പരിഷ്ക്കരണ കുടിശികയുടെ രണ്ടുഗഡുക്കളും ബഡ്ജറ്റിൽ അനുവദിച്ചേക്കും.
2022 ജൂലായിൽ ക്ഷാമബത്ത 4 ശതമാനം കൂട്ടിയതോടെ കേന്ദ്ര ഡി.എ 34ൽ നിന്ന് 38 ശതമാനമായി. ഇതോടെയാണ് നാലുഗഡു ക്ഷാമബത്ത കുടിശികയായത്. നിലവിൽ 7ശതമാനം ക്ഷാമബത്തയാണ് ലഭിക്കുന്നത്. ഇത് 2020 ജൂലായിലെ നിരക്കാണ്. 2021 ജനുവരി, ജൂലായ്, 2022 ജനുവരി, ജൂലായ് എന്നീ ഗഡുക്കളാണ് ലഭിക്കാനുള്ളത്. ഇത് പതിനൊന്ന് ശതമാനം വരും. നിലവിലെ ഡി.എ.യുടെ തന്നെ രണ്ടു ഗഡുവും കിട്ടാനുണ്ട്.പെൻഷൻ പരിഷ്കരണ കുടിശിക 4 ഗഡുക്കളായി നൽകാനാണ് രണ്ടുവർഷം മുമ്പ് ശമ്പള - പെൻഷൻ പരിഷ്ക്കരണ സമയത്ത് സർക്കാർ തീരുമാനിച്ചിരുന്നത്. രണ്ട് ഗഡുക്കളെ നൽകിയുള്ളൂ. ബാക്കി 2021 ഓഗസ്റ്റിലും നവംബറിലുമായി നൽകുമെന്നായിരുന്നു ഉറപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാം ഗഡു ഈ സാമ്പത്തിക വർഷത്തേക്കും (2022–23), നാലാം ഗഡു അടുത്ത സാമ്പത്തിക വർഷത്തേക്കും (2023–24) മാറ്റിവച്ചു. പക്ഷെ നൽകിയില്ല.
അതേസമയം, ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് രണ്ടാഴ്ചമുമ്പ് പിൻവലിച്ചു. നടപ്പ് വർഷത്തെ ലീവ് ഏപ്രിലിൽ സറണ്ടർ ചെയ്ത് പണം കൈപ്പറ്റാം. ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണിത്. മുൻ വർഷത്തെ ലീവ് സറണ്ടർ മാർച്ച് 20ന് ശേഷം പ്രാബല്യത്തിൽ വരും വിധം പി.എഫിൽ ലയിപ്പിക്കും. നാലു വർഷത്തിന് ശേഷം പിൻവലിക്കാമെന്ന വ്യവസ്ഥയോടെയാണ് അത് അനുവദിച്ചത്.
2000കോടിരൂപ കടമെടുക്കും
തിരുവനന്തപുരം:ശമ്പളം,പെൻഷൻ,ക്ഷേമപെൻഷൻ തുടങ്ങിയ ചെലവുകൾക്കായി സംസ്ഥാനസർക്കാർ ചൊവ്വാഴ്ച 2000കോടിരൂപ കൂടി വായ്പയെടുക്കും. ഇതോടെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണമനുസരിച്ച് സംസ്ഥാനത്തിന് ഡിസംബർ വരെ എടുക്കാമായിരുന്ന വായ്പാപരിധി തീർന്നു.സംസ്ഥാനത്തെ ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് വായ്പാപരിധി.പത്തുലക്ഷം കോടിയിലേറെ രൂപയാണ് സംസ്ഥാനത്തെ ഉത്പാദനം.ഇതുപ്രകാരം 32000കോടിരൂപ വായ്പയെടുക്കാനാകും.കൂടാതെ വൈദ്യുതിമേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് പരിഗണിച്ച് 0.5%കൂടിനൽകും.ഇതുകൂടി ചേർത്താൽ 6000കോടികൂടി ലഭിക്കും.മൊത്തം 38000കോടിരൂപവരെ വായ്പയെടുക്കാൻ കഴിഞ്ഞേക്കും. ഡിസംബർ വരെ 21756കോടിരൂപയുടെ വായ്പാനുമതിയാണ് കേന്ദ്രസർക്കാർ നൽകിയത്. ജനുവരി മുതൽ മാർച്ച് വരെയുള്ള സമയങ്ങളിൽ ശേഷിക്കുന്ന 17000കോടിയോളംരൂപയുടെ വായ്പയും എടുക്കാനാകും.
സർക്കാർ ധവളപത്രം
ഇറക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട് : സംസ്ഥാനം സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ സർക്കാർ ധവളപത്രം ഇറക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ജനജീവിതം ദുഃസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണ്. ചിന്താ ജെറോമിന് കുടിശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ അടുത്ത മാസം ഒന്നാം തീയതി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണ് ശ്രമം. ലോട്ടറിയും മദ്യവുമല്ലാതെ സംസ്ഥാനത്തിന് മറ്റ് വരുമാന മാർഗമില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണ് പിണറായി വിജയൻ കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചത്. കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ്. നിത്യോപയോഗ സാധനങ്ങൾക്കും വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടി പൊതുജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ സാമ്പത്തിക ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടുന്നില്ല.
കേരളീയർ പട്ടിണിയിലാവാത്തത് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത് കൊണ്ടാണ്. ഏറ്റവും കൂടുതൽ കേന്ദ്ര വിഹിതം കേരളത്തിന് ലഭിച്ചത് ഈ കാലഘട്ടത്തിലാണ്. 69,000 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം മോദി സർക്കാർ കേരളത്തിന് നൽകിയത്. കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രം പ്രതിപക്ഷ സർക്കാരുകളോട് കാണിക്കുന്ന സമീപനമല്ല ബി.ജെ.പിക്കുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ധൂർത്തിന്റെ നേതൃത്വം
മുഖ്യമന്ത്രിക്കെന്ന് ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ചെലവിനും ധൂർത്തിനും നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയാണെന്ന് യു.ഡി.എഫ് ധവളപത്രത്തിൽ കുറ്റപ്പെടുത്തുന്നു. പ്രതിസന്ധിക്ക് കാരണമായ അഴിമതികളുടെ കൂട്ടത്തിൽ കെ.എസ്.ഇ.ബി ട്രാൻസ് ഗ്രഡ് പദ്ധതിയും കൊവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടും ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിലെ പ്രത്യേക പ്രതിനിധി മുൻ എം.പി സമ്പത്തിന്റെ ഓഫീസ് പ്രവർത്തനത്തിന് (20 മാസം) 7.26 കോടി ചെലവഴിച്ചതും ഗവർണർക്കെതിരെ നിയമോപദേശത്തിന് 45.9 ലക്ഷം നൽകിയതും പരാമർശിക്കുന്നുണ്ട്.
കേരളം നികുതി
വെട്ടിപ്പുകാരുടെ
പറുദീസ: വി.ഡി.സതീശൻ
തിരുവനന്തപുരം: കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്വർണ്ണക്കടത്തും കള്ളക്കടത്തുമാണ് വ്യാപകമായി നടക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. യു.ഡി.എഫിന്റെ ധവളപത്രം 'കട്ടപ്പുറത്തെ കേരളം" കന്റോൺമെന്റ് ഹൗസിൽ പുറത്തിറക്കുകയായിരുന്നു സതീശൻ.
ഒരു മോദിയൻ തന്ത്രമാണ് നടത്തുന്നതെന്ന് ധവളപത്രം തയ്യാറാക്കിയ സമിതിയുടെ അദ്ധ്യക്ഷൻ സി.പി. ജോൺ പറഞ്ഞു. ജി.എസ്.ടിയിൽ നികുതി പിരിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. വെട്ടിപ്പ് പിടിക്കാനുള്ള ഒരു സംവിധാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, കെ.എസ്. ശബരീനാഥൻ, ജോയി എബ്രാഹം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |