തിരുവനന്തപുരം: ബസ് ചാർജ് മിനിമം നിരക്ക് എട്ടിൽനിന്ന് 10 രൂപയായും ഓട്ടോ റിക്ഷയ്ക്ക് 25ൽ നിന്ന് 30 രൂപയായും വർദ്ധിപ്പിച്ചു. ടാക്സി നിരക്കും കൂട്ടി. സർക്കാർ ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് നിലവിൽവരും. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല. സൂപ്പർ ഫാസ്റ്റ് അടക്കമുള്ള സർവീസുകളുടെ നിരക്ക് ആനുപാതികമായി വർദ്ധിപ്പിക്കും.
മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം തള്ളി. മിനിമം ദൂരത്തിനുശേഷം ഓരോ കിലോമീറ്ററിനും ഒരു രൂപ ഈടാക്കും. കിലോമീറ്റർ നിരക്ക് 70 പൈസയായിരുന്നത് കൊവിഡ് കാലത്ത് 90 പൈസയാക്കിയിരുന്നു. ഓട്ടോറിക്ഷയ്ക്ക് അധികംവരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. ഇപ്പോഴിത് 12 രൂപയാണ്. ഓട്ടോ, ടാക്സി വെയിറ്റിംഗ്, രാത്രി യാത്രാ ചാർജ് നിലവിലെ രീതി തുടരും.
ബസ് മിനിമം ചാർജ് 10 രൂപയായും കിലോമീറ്റർ ഒരു രൂപയായും വർദ്ധിപ്പിക്കുമെന്ന് 2021 നവംബർ 10ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശ ഭേദഗതികളോടെ എൽ.ഡി.എഫ് അംഗീകരിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന തീരുമാനിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
ടാക്സി മിനിമം
₹200, 225
1500 സി.സിയിൽ താഴെയുള്ള ടാക്സികൾക്കു മിനിമം ചാർജ് 175 രൂപയിൽ നിന്ന് 200 ആക്കി. കിലോമീറ്റർ നിരക്ക് 15 രൂപയിൽ നിന്ന് 18 ആയി. 1500 സി.സിക്ക് മുകളിൽ അഞ്ച് കിലോമീറ്റർ വരെ മിനിമം നിരക്ക് 200ൽ നിന്ന് 225 രൂപയാക്കി. പിന്നീട് ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം (ഇപ്പോൾ18).
നാലുചക്ര ഓട്ടോ
മിനിമം ₹35
രണ്ട് കിലോമീറ്റർ വരെയാണ് മിനിമം നിരക്ക്.
അധികം ഓരോ കിലോമീറ്ററിനും 15രൂപ.
നിലവിലുള്ളത് ഒന്നരകിലോമീറ്റർ വരെ 30 രൂപ
` മിനിമം ചാർജ് 12 ആക്കണം. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്കും കൂട്ടണം.'
-ലോറൻസ് ബാബു, ചെയർമാൻ,
സ്വകാര്യ ബസുടമാ സമരസമിതി.
`ഡീസൽ, സ്പെയർപാർട്സ് വില എന്നിവയൊക്കെ പരിഗണിച്ചാണ് ചാർജ് വർദ്ധിപ്പിച്ചത്.'
- ആന്റണി രാജു, ഗതാഗതമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |