തിരുവനന്തപുരം: വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്നവർക്ക് കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും സർക്കാർ ഉത്തരവിറക്കി. നിലവിൽ കൊവിഷീൽഡ് രണ്ടാം ഡോസിന് 12 ആഴ്ച ഇടവേളയുണ്ട്. ഇവർക്ക് ആവശ്യമെങ്കിൽ സർക്കാർ നേരിട്ട് വാങ്ങിയ വാക്സിൻ നൽകാനും നിർദ്ദേശമുണ്ട്.
പല വിദേശ രാജ്യങ്ങളിലും വാക്സിനേഷൻ സർട്ടിഫിക്കറ്റും അതിൽ പാസ്‌പോർട്ട് നമ്പരും നിർബന്ധമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് ആധാറോ മറ്റ് തിരിച്ചറിയൽ രേഖകളോ നൽകിയിട്ടുള്ളവരുടെ സർട്ടിഫിക്കറ്റിൽ അവയാണ് രേഖപ്പെടുത്തുക. കേന്ദ്ര മാർഗനിർദ്ദേശ പ്രകാരം രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ 12 മുതൽ 16 ആഴ്ചക്കുള്ളിലാണ് എടുക്കാൻ ആവുക. ഇത് വിദേശത്ത് പോകുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാലാണ് പുതിയ ഉത്തരവ്.
സംസ്ഥാനത്ത് 18 - 45 വയസുള്ളവരുടെ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്നവരെയും ഉൾപ്പെടുത്തിയിരുന്നു.
ഇവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ്രത്യേക ഫോർമാറ്റിൽ നൽകും. ഇതിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തും. വാക്സിന്റെ പേര് "ഒാക്സഫോർഡ് അസ്ട്രാസെനക വാക്സിൻ" എന്നും രേഖപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസറാണ് സർട്ടിഫിക്കറ്റ് നൽകുക.
ജില്ലാ അധികാരികൾ വിസ, വിദ്യാർത്ഥികളുടെ അഡ്മിഷൻ രേഖകൾ, വർക്ക് പെർമിറ്റ്, ജോലി തുടങ്ങിയ രേഖകൾ പരിശോധിച്ച് വേണം വാക്സിൻ നൽകാൻ. പോകുന്ന രാജ്യങ്ങളിൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ടോ എന്നും ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |