കൊച്ചി: സ്ത്രീകളിൽ വായനാശീലം കുറയുന്നത് മനസിലാക്കിയ പ്രവീണ ഒരു തീരുമാനമെടുത്തു. വായനയെ പ്രോത്സാഹിപ്പിക്കാൻ എന്തെങ്കിലും ചെയ്യണം. അങ്ങനെയാണ് ആകെയുള്ള മൂന്നു സെന്റിലെ മൂന്നുമുറി വീടിന്റെ പൂമുഖത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി ഗ്രന്ഥപ്പുരയൊരുക്കിയത്. ഉദയംപേരൂർ മാർക്കറ്റ് വാർഡിലെ മണ്ണാഴത്ത് വീട്ടിൽ പ്രവീണ സുനിലാണ് വീട്ടിൽ വായനശാലയൊരുക്കി നാടിന് സമർപ്പിച്ചത്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷനുമുണ്ട്.
പൊതുപ്രവർത്തകയും കുടുംബശ്രീ മിഷന്റെ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ മെമ്പറുമാണ് പ്രവീണ. 2016ൽ കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൺ ആയിരുന്നപ്പോഴാണ് സ്ത്രീകളിൽ വായനാശീലം വളർത്തണമെന്ന ആഗ്രഹം ഉദിച്ചത്. 25 പുസ്തകങ്ങൾ പ്രവീണ സമർപ്പിച്ചു. അയൽകൂട്ടക്കാരും സഹായത്തിനെത്തി. വീടുകൾ കയറിയിറങ്ങി പുസ്തകസമാഹരണം നടത്തി. ലൈബ്രറി എവിടെ തുടങ്ങുമെന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
പരിമിതമായ സൗകര്യങ്ങൾ മാത്രമേയുള്ളൂവെങ്കിലും സ്വന്തം വീടിന്റെ പൂമുഖം അതിനായി വിട്ടുനൽകി. കെ.എസ്.ആർ.ടി.സിയിൽ ചാർജ്മാനായ ഭർത്താവ് ബി. സുനിൽകുമാർ ഭാര്യയ്ക്ക് പൂർണ്ണ പിന്തുണ നൽകി. ലൈബ്രറിയുടെ സൗകര്യത്തിനായി മുൻവാതിൽ മാറ്റി സ്ഥാപിച്ചു.
3000 പുസ്തകങ്ങളുള്ള ലൈബ്രറിയിൽ 275 അംഗങ്ങളുണ്ട്. അയൽവാസി പ്രിയ വിനായക് ആണ് ലൈബ്രേറിയൻ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ശരാശരി 60 പേർ ദിനവും ലൈബ്രറിയിൽ എത്തുന്നു.
കാരംസ് ബോർഡും മറ്റുമുള്ളതിനാൽ വൈകുന്നേരമായാൽ സമീപത്തെ കുട്ടികളും ഹാജരാകും. അമ്മമാരും എത്തുന്നതോടെ സായാഹ്നങ്ങളിൽ പ്രവീണയുടെ വീടൊരു സാംസ്കാരിക കേന്ദ്രമായി മാറും.
കൊവിഡ് മഹാമാരിക്കാലത്ത് തുണിസഞ്ചിയും മാസ്കും നിർമ്മിക്കാൻ ലൈബ്രറിയോടനുബന്ധിച്ച് തുടങ്ങിയ തൊഴിൽശാലയിൽ 25 സ്ത്രീകൾക്ക് ജോലി നൽകി. രണ്ടര വർഷത്തോളം പ്രവർത്തിച്ച യൂണിറ്റിൽ ഓരോരുത്തർക്കും ആഴ്ചയിൽ 4000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു.
'' വീടായതുകൊണ്ട് സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും ലൈബ്രറിയിൽ വരാനും പുസ്തകം എടുത്തുകൊണ്ടുപോകാനും സ്വാതന്ത്ര്യമുണ്ട്. ''
-പ്രവീണ സുനിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |