തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യമായി തുടർ ഭരണം നേടിയ ഇടതു മുഖ്യമന്ത്രി സി.അച്ചുത മേനോനാണെന്നും, കേരളത്തിലെ സമസ്ത മേഖലയിലും പുരോഗതി സൃഷ്ടിച്ച വികസന ശില്പിയാണ് അദ്ദേഹമെന്നും സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു. സമരങ്ങളും പ്രക്ഷോഭങ്ങളുമായി ആ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചത് അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എമ്മായിരുന്നുവെന്നും പ്രകാശ് ബാബു എഴുതിയ ' സി.അച്ചുത മേനോൻ- കേരള വികസനത്തിന്റെ ശില്പി" എന്ന പുസ്തകത്തിൽ പറയുന്നു.
ഭൂപരിഷ്കരണമടക്കമുള്ള നിയമങ്ങളും വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ രൂപീകരണവും നടപ്പാക്കി ഇന്ന് കാണുന്ന രീതിയിൽ കേരളത്തെ എത്തിച്ചത് അച്ചുത മേനോനാണ്. 57ലെ ഇടതു സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ പ്രാപ്തനല്ലെന്ന് പാർട്ടി നേതൃത്വത്തിന് ബോദ്ധ്യമായതിനാൽ, അച്ചുതമേനോന് വകുപ്പ് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ നിയമ മന്ത്രി വി.ആർ.കൃഷ്‌ണയ്യരുടെ പേര് നിർദ്ദേശിച്ച് അച്ചുത മേനോൻ പിന്മാറി. കുറച്ചു മാസങ്ങൾക്ക് ശേഷം കൃഷ്ണയ്യർ വകുപ്പ് വച്ചൊഴിഞ്ഞു. ഇതോടെ അച്ചുത മേനോൻ ആഭ്യന്തര വകുപ്പ് കൂടി ഏറ്റെടുത്തു. കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന് ശേഷം അച്ചുത മേനോനെ മുഖ്യമന്ത്രിയാക്കി സി.പി.എമ്മിന്റെ സമരങ്ങളെ പ്രതിരോധിച്ച് ഏഴു വർഷം തുടർച്ചയായി സി.പി.ഐ ഭരിച്ചു.
'1969 ഒക്ടോബറിൽ നിയമസഭ നിലനിറുത്തിക്കൊണ്ട് മന്ത്രിസഭ മാത്രം രാജിവച്ച് അധികാരമൊഴിഞ്ഞ ഇ.എം.എസിന്റെ മനസിൽ മറ്റൊരു മന്ത്രിസഭക്ക് ആരെങ്കിലും ശ്രമിക്കുമെന്ന ചിന്തയുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് രാജ്യസഭാംഗമായിരുന്ന സി.അച്യുതമേനോനെ മുഖ്യമന്ത്രിയായി നിർദേശിച്ച് പുതിയ ഐക്യമുന്നണി സംവിധാനത്തിന് അന്ന് സി.പി.ഐ നേതൃത്വം നൽകിയത്. 1969 നവംബർ ഒന്നിന് അധികാരമേറ്റ അച്ചുത മേനോൻ സർക്കാരിനെ ഭരിക്കാൻ സമ്മതിക്കില്ലെന്ന വാശിയോടെയാണ് അന്നത്തെ പ്രതിപക്ഷം പ്രവർത്തിച്ചത്. രാഷ്ട്രീയ പ്രേരിതമായ സമരങ്ങളുടെ വേലിയേറ്റമായിരുന്നു. കൂടുതൽ അക്രമങ്ങൾ നടന്നത് ഇലക്ട്രിസിറ്റി ജീവനക്കാരുടെ സമരത്തിലായിരുന്നു.പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ 111 സീറ്റ് നേടി അച്ചുത മേനോൻ സർക്കാർ തുടർ ഭരണം നിലനിറുത്തി". ജന്മിത്വം കേരള ഭൂപടത്തിൽ നിന്നും ശാശ്വതമായി ഒഴിവാക്കിയത് സി.പി.ഐ സർക്കാരിന്റെ നേട്ടമാണെന്നും പുസ്തകത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |