പൊന്നാനി: മലപ്പുറം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിനു വച്ച പ്രിയ സുഹൃത്ത് ആര്യാടൻ മുഹമ്മദിന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലികളർപ്പിക്കവേ മുൻ രാജ്യസഭാംഗം കൂടിയായ സി. ഹരിദാസിന്റെ മനസിലിരമ്പിയത് സങ്കടക്കടൽ. വെറും 10 ദിവസം മാത്രം നിയമസഭാംഗമായിരുന്ന് ആര്യാടൻ മുഹമ്മദിന് വേണ്ടി എം.എൽ.എ സ്ഥാനം രാജി വച്ചതിനെ ഇന്നും അഭിമാനത്തോടെയാണ് അദ്ദേഹം ഓർക്കുന്നത്. ഏറ്റവും കുറച്ചുകാലം എം.എൽ.എ സ്ഥാനത്തിരുന്നയാളെന്ന റെക്കാഡ് ഇന്നും സി. ഹരിദാസിനാണ്. .
1980 ൽ നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയായിരുന്ന ആര്യാടൻ മുഹമ്മദിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്റണി വിഭാഗം കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പൊന്നാനിയിൽ മത്സരിപ്പിക്കുകയായിരുന്നു. കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് അന്ന് ഇടതുപക്ഷത്തിനൊപ്പമായിരുന്നു കോൺഗ്രസ് എ വിഭാഗം. പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന കരാറിലാണ് ആര്യാടൻ മത്സരിക്കാൻ തയ്യാറായത്. ആര്യാടന്റെ മുഖ്യ എതിരാളി രണ്ടാമൂഴത്തിനെത്തിയ മഹാരാഷ്ട്രക്കാരനായ മുസ്ലിം ലീഗിലെ ഗുലാം മുഹമ്മദ് ബനാത്ത് വാലയായിരുന്നു. കടുത്ത മത്സരത്തിൽ ബനാത്ത്‌വാല ജയിച്ചു.
അന്നത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് ആന്റണി കോൺഗ്രസ് സ്ഥാനാർത്ഥിയായി പൊന്നാനിക്കാരനായ സി. ഹരിദാസ് ജയിച്ചു. പാർലമെന്റ് മത്സരത്തിൽ തോറ്റ ആര്യാടനെ ഇടതുമുന്നണി നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍-വനം മന്ത്രിയാക്കി. ആറ് മാസത്തിനുള്ളില്‍ എം.എൽ.എ ആകണമായിരുന്ന ആര്യാടന് വേണ്ടി ഹരിദാസ് തന്റെ സ്ഥാനം രാജി വയ്‌ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |