തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ വി.എസിനെ കാണാൻ നടൻ കുഞ്ചാക്കോ ബോബൻ കന്റോൺമെന്റ് ഹൗസിലെത്തി. അദ്ദേഹത്തിന്റെ അച്ഛനെ വി.എസിന് നേരത്തെ പരിചയമുണ്ടായിരുന്നു. ഇത് കുഞ്ചാക്കോ ബോബൻ. വി.എസിന് പേഴ്സണൽ സ്റ്റാഫ് പരിചയപ്പെടുത്തി. ഉദയാ സ്റ്റുഡിയോയിലെ പരേതനായ ബോബൻ കുഞ്ചാക്കോയുടെ മകനാണെന്ന് പറഞ്ഞപ്പോൾ വി.എസിന് വലിയ കാര്യമായി.
എന്തു ചെയ്യുന്നുവെന്നായിരുന്നു വി.എസിന്റെ അടുത്ത ചോദ്യം. ചാക്കോച്ചന്റെ സിനിമകൾ വി.എസ് കണ്ടിട്ടുണ്ടായിരുന്നില്ല. സിനിമാ നടനാണെന്ന് ചാക്കോച്ചൻ പറഞ്ഞപ്പോൾ വി.എസിനു കൂടുതൽ കൗതുകമായി. അഭിനയിക്കുന്നതിനൊക്കെ എന്തു കിട്ടുമെന്നായി (പ്രതിഫലം )അടുത്ത ചോദ്യം. തരക്കേടില്ലെന്നു ചാക്കോച്ചൻ പ്രതികരിച്ചപ്പോൾ. നീട്ടിയും കുറുക്കിയും വി.എസ് വീണ്ടും ചോദിച്ചു. എന്നാലും...? അതിനു മറുപടി നൽകാതെ നിന്നപ്പോൾ വി.എസ് തന്നെ ചോദിച്ചു. സുമാർ ഒരു പതിനായിരം കിട്ടുമോ? ചാക്കോച്ചനും പേഴ്സണൽ സ്റ്റാഫും ചിരിച്ചുപോയി.
പണത്തിന്റെ വലിയ കണക്കുകൾ വി.എസിന് അത്ര പിടിയില്ലായിരുന്നു. പേഴ്സണൽ സ്റ്റാഫിൽപ്പെട്ട ഒരുജീവനക്കാരനോട് ഒരിക്കൽ ചോദിച്ചത് രണ്ടായിരം രൂപ ശമ്പളം കിട്ടുന്നുണ്ടോ എന്നായിരുന്നു.അയാൾക്ക് അപ്പോൾ നാൽപ്പതിനായിരം രൂപ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നു. ജോലിക്കാര്യം പറയുമ്പോൾ അടുപ്പമുള്ള പലരോടും വി.എസ് ചോദിക്കും എന്തു കിട്ടുമെന്ന്.
ഷൂവിനോടും ചെരുപ്പിനോടും കമ്പം
നല്ല ചെരുപ്പും ഷൂവും വി.എസിന്റെ ആകെയുള്ള ദൗർബല്യമായിരുന്നു. സാധാരണ ഇവ ഒരു മാസത്തിൽ കൂടുതൽ ഉപയോഗിക്കില്ല.ഒരിക്കൽ ഡെപ്യൂട്ടി സ്പീക്കർ ശക്തൻ നാടാർ നല്ലൊരു വെള്ള ചെരുപ്പ് ഇട്ടുകൊണ്ടുവന്നു. അപ്പോൾത്തന്നെ വി.എസിന്റെ കണ്ണ് അതിലായി. പ്രതിപക്ഷ നേതാവും ഡെപ്യൂട്ടി സ്പീക്കറും സഭയിൽ അടുത്തടുത്ത ചെയറുകളിലാണിരിക്കുന്നത്. വി.എസിന് ഈ ചെരുപ്പ് ഇഷ്ടപ്പെട്ടെങ്കിൽ അളവ് പറഞ്ഞാൽ താൻ വാങ്ങിത്തരാം എന്ന് ശക്തൻ പറഞ്ഞു. വാങ്ങുകയൊന്നും വേണ്ട, വിവരം പറഞ്ഞാൽ മതിയെന്നായി വി.എസ്. സ്റ്റാച്യുവിൽ ഒരു കടയിൽ നിന്നാണെന്ന് ശക്തൻ പറഞ്ഞു.
സഭ തീർന്നയുടൻ വി.എസ് സ്റ്റാഫിൽപ്പെട്ടവരുമൊത്ത് ആ കടയിൽ എത്തി. ചെരുപ്പ് തിരഞ്ഞെടുത്ത് വില ചോദിച്ചപ്പോൾ വി.എസ് ജൂബ്ബയുടെ മടക്കിൽ തിരുകി വച്ചിരുന്ന പണമെടുത്തു.പണം വാങ്ങാൻ കടയുടമ വിസമ്മതിച്ചു. കാശ് വേണ്ടെങ്കിൽ ചെരുപ്പും വേണ്ടെന്നായിരുന്നു വി.എസിന്റെ മറുപടി.ഒപ്പമുണ്ടായിരുന്ന സ്റ്റാഫ് കടയുടമയെ വി.എസിന്റെ സ്വഭാവം ധരിപ്പിച്ചു.അവസാനം ചെറിയൊരു ഡിസ്കൗണ്ടിന് മാത്രം വി.എസ് വഴങ്ങി.അടുത്തദിവസം ആ ചെരുപ്പണിഞ്ഞാണ് വി.എസ് സഭയിലെത്തിയത്.
അന്വേഷിക്കൂ.. അന്വേഷിക്കൂ..
മാദ്ധ്യമപ്രവർത്തകർക്ക് വി.എസ് എന്നും ഹരമായിരുന്നു.കൂടുതൽ തുറന്നു പ്രതികരിക്കാൻ കഴിയാത്ത, എന്നാൽ വാർത്ത വരേണ്ട ചില സംഭവങ്ങളെക്കുറിച്ച് സൂചനകൾ മാത്രമേ നൽകൂ.
കൂടുതൽ വിവരങ്ങൾ മാദ്ധ്യമപ്രവർത്തകർ ചോദിച്ചാൽ വി.എസിന്റെ മറുപടി ഇങ്ങനെയായിരിക്കും. ''നിങ്ങളൊക്കെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്നവരല്ലേ. അന്വേഷിച്ചു കണ്ടുപിടിക്കൂ. അന്വേഷിക്കൂ, അന്വേഷിക്കൂ..''
മിസ്റ്റർ ഡൊണാൾഡ്
ഭക്ഷണം കഴിച്ചോ?
വി.എസിനെക്കുറിച്ച് ഡോക്യുമെന്ററിയെടുക്കാൻ ഇംഗ്ലണ്ടിലെ ഒരു സർവകലാശാലയിൽ കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസറായ ഇവാൻ മക്ഡൊണാൾഡ് കേരളത്തിലെത്തിയിരുന്നു.2015ലും 16ലും വി.എസിന്റെ യാത്രകളിലെല്ലാം
അദ്ദേഹം അനുഗമിച്ചു. എവിടെ ചെന്നാലും സായിപ്പിന്റെ ക്ഷേമം വി.എസ് അന്വേഷിക്കും.മിസ്റ്റർ ഡൊണാൾഡ് താങ്കൾ ഭക്ഷണം കഴിച്ചോയെന്നായിരിക്കും വി.എസിന്റെ ആദ്യ ചോദ്യം.
എന്തുണ്ട് വിശേഷം
അയൽക്കാരാ..
മകന്റെ വീട്ടിലേക്കു മാറുംമുമ്പ് വി.എസ് തമ്പുരാൻമുക്ക് റോഡിലെതന്നെ ഒരു വാടകവീട്ടിൽ താമസിച്ചിരുന്നു. ഒരു മതിലിനപ്പുറം താമസിക്കുന്ന വ്യക്തിയെ അയൽക്കാരാ എന്നാണ് വി.എസ് വിളിച്ചിരുന്നത്.രാവിലെ അധികം കിടന്നുറങ്ങാതെ
എഴുന്നേറ്റ് സൂര്യനെയൊക്കെ കാണണം അയൽക്കാരാ എന്ന് ഉപദേശിക്കാനും വി.എസ് മടിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |